സ്ലൊവേനിയൻ കവി ടൊമാഷ് സാലമൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞ വർഷം പുറത്തിറങ്ങുകയുണ്ടായി.  ബ്രയാൻ ഹെൻറിയുടെ പരിഭാഷയിൽ പുറത്തുവന്ന ആ പുസ്തകത്തിൻ്റെ ആമുഖത്തിൽ കവി ഇല്യ കാമിൻസ്കി എഴുതിയത്: 

The poet Tomaž Šalamun did not like to speak about his five days in Yugoslav prison.

     When he was twenty-three years old, Šalamun wrote a poem calling his ​countrymen​“ideologues with whorish ideologies,” “trained intellectuals with sweaty hands,” and “rectors with muzzles.” None of that got him in trouble.

     What got him in trouble was the dead cat mentioned in the middle of the piece. The Interior Minister, whose last name literally meant “cat,” took it personally. “He felt that he was attacked personally, and he put me in jail,”1 Šalamun later recalled, which caused an international uproar. Freed, Šalamun did the unexpected, refusing to reprint the poem in any of his books. When asked why, he said, “Others suffered much more than I did.”

But this tale doesn’t end there.

     After being released from prison, Šalamun was barred from holding any government job (and in Yugoslavia, most jobs were government jobs). So he walked door-to-door, selling black-market encyclopedias. Once, he knocked on a woman’s door. She said she only read Proust, Kafka, and Šalamun.

“I am Šalamun,” he said.

And critics call his life’s work absurdist.

ഒരു കൃതിയുടെ മൂല്യം കാലം തെളിയിക്കും എന്ന് പറയുന്നത് അമൂർത്തമായ ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. ഇവിടെ കാലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു കൃതി അതെഴുതിയ കാലം മുതൽ നേരിടുന്ന വായനയെയാണ്. പണിക്കുറ്റമറ്റതാകുക എന്നതാണ് ഒരു കൃതിയുടെ അടിസ്ഥാനപരമായ മേന്മ. വിശകലന ബുദ്ധിയുപയോഗിക്കുന്ന വായനക്കാരെ നേരിടാൻ പര്യാപ്തമാണോ ഒരു കൃതിയെന്ന് ആ കൃതി പുറത്തിറങ്ങിയതിനു പിന്നാലെയുള്ള കാലയളവിൽ ലഭിക്കുന്ന ഈ വിലയിരുത്തലിൽ വ്യക്തമാകും. കഥാപാത്രസൃഷ്ടിയിലും ആഖ്യാനതന്ത്രത്തിലും കലയുടെ യുക്തിയിലും ഈ പോരായ്മകൾ സാമാന്യബോധമുള്ള ഒരാൾക്ക് ആദ്യ വായനയിൽ തന്നെ വെളിപ്പെടും. അടുത്ത വിലയിരുത്തലെന്നത് സാഹിത്യത്തിൻ്റെ മേന്‍മയുമായി ബന്ധപ്പെട്ടതാണ് എന്തുതരം ഭാവുകത്വമാണ് കൃതി മുന്നോട്ടുവെക്കുന്നത്. ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകളെന്ത് എന്നെല്ലാം ഇതിൽ വരും. ഇവയെ അതിജീവിക്കുന്ന രചനകൾ പിൽക്കാല വായനക്കാരിലൂടെ 'സാഹിത്യത്തിൻ്റെ നേര്' എന്ന ഗുണം പ്രകടിപ്പിക്കുമ്പോൾ, അത് ഒരു പ്രത്യേക കാലത്തിനപ്പുറവും നിലനിൽക്കാൻ ശേഷിയുള്ള ഒന്നായി മാറും. ഈ പണിയെല്ലാം ചെയ്യുന്നത് മനുഷ്യരാണ്, വായനയിൽ തങ്ങളുടെ ബുദ്ധി ഉപയോഗിക്കാൻ ശീലിച്ച സാധാരണ മനുഷ്യരാണ് ഈ 'കാലം'. ഒരു പ്രത്യേക കാലപരിധിയിൽ ഒതുങ്ങാത്ത വായനക്കാരുടെ കൂട്ടത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം വായനക്കാർ ഇല്ലാത്ത കാലം ഒരിക്കലും മെച്ചപ്പെട്ട കൃതികളെ കണ്ടെടുക്കാൻ പോകുന്നില്ല.

ഫിക്ഷനെഴുത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുതരം സമീപനമുണ്ട്. കഥ ഒരു എഴുത്തായി പരിഗണിക്കുന്നവരും കഥ പറച്ചിലായി മാത്രം കരുതുന്നവരും. ചൊൽകവിതയും അല്ലെങ്കിൽ പെർഫോമിഗ് പോയട്രിയും എഴുത്തുകവിതയും പോലെയുള്ള വ്യത്യാസം ആണിത്. എഴുതുന്നയാളോളമോ അതിലേറെയോ ബ്രില്യന്റും ക്രിയേറ്റീവും ആയ ആളുകളെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ എഴുത്തുരീതി ശീലിക്കുന്നത് നന്നാകും. പറയാൻ മാത്രമുള്ള കഥയൊന്നും ഇല്ലാത്ത ഷെൽ അസ്‌കിൽഡ്സനെ പോലെയുള്ള കഥാകൃത്തുക്കളെ വായിക്കുമ്പോൾ ലഭിക്കുന്ന വികാരബാധയും ചിന്താകുലതയും എഴുത്തുരീതിയുടെ ഗുണത്താൽ ലഭിക്കുന്ന വായനാനുഭവമാണ്. എന്നാൽ അതിലെ കഥ നിങ്ങൾക്ക് മറ്റൊരാളോട് പങ്കുവെക്കാനാകാതെ വന്നേക്കും. പറച്ചിലിൽ പലതും നഷ്ടമാകും എന്നതിനാൽ മാത്രമല്ല വായനാനുഭവം സവിശേഷമായിരിക്കും എന്നതുകൊണ്ട് കൂടിയാണിത്. യോൺ ഫോസ്സെയുടെ എഴുത്തുകളിലും ഈ ഗുണം കണ്ടേക്കാം. ഹാവിയർ മരിയാസും ജോൺ ബാൻവില്ലെയും മാർസൽ പ്രൂസ്റ്റും ഒഴുക്കുള്ളതും നീളമുള്ളതുമായ വാചകങ്ങളെ ഈ വായനാനുഭവം നൽകാനായി ഉപയോഗിച്ചുവെങ്കിൽ ജോൺ മക്ഗ്രെഗരുടെ 'ഇഫ് നോബഡി സ്പീക്സ് ഓഫ് റിമാർകബിൾ തിങ്സ്'-ന്റെ തുടക്കത്തിൽ ഒരു നഗരത്തെ വെളിപ്പെടുത്തുന്നതിനെ സവിശേഷാനുഭവമാക്കി മാറ്റുന്നത് വരിമുറിക്കൽ രീതികൊണ്ട് കൂടിയാണ്. എഴുത്തുകഥ വാമൊഴിയായി നിങ്ങൾക്ക് മറ്റൊരാളോട് ഫലപ്രദമായി പങ്കുവെക്കാൻ സാധിച്ചെന്നു വരില്ല. സിനിമയാക്കാൻ നോക്കിയാൽ എഴുത്തിൽ ലഭ്യമായ ഗുണമെല്ലാം നഷ്ടമായി അത് മറ്റൊരു രൂപത്തിലാകും ലഭ്യമാകുക. ഒരുപക്ഷെ, എന്തുകൊണ്ട് ഓഡിയോ ബുക്കുകളുടെയും സിനിമകളുടെയും വെബ്സീരീസുകളുടെയും കാലത്ത് കഥ അച്ചടിക്കപ്പെടുന്നു എന്നതിനുള്ള മറുപടി നൽകാൻ ഇത്തരം എഴുത്തുകഥകൾക്കേ സാധിക്കുകയുള്ളൂ. എഴുത്തിന്റെ വിശേഷഗുണങ്ങൾ തിരിച്ചറിയാൻ നമുക്കും ഇത്തരം കഥയെഴുത്തുകാരെ ഇനിയും ആവശ്യമുണ്ട്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം

എന്റെ ഭാഷയിലെ എഴുത്തുകാരെ, കവികളെ വിശേഷിച്ചും, എന്റെ സുഹൃത്തുക്കൾ കൂടിയായ ചിലർ വിമർശിക്കുന്നത് പതിവാണ്. ഈ വിമർശനങ്ങളുടെ കാതൽ എന്തെന്ന് തിരിച്ചറിയാനായതുകൊണ്ട് എനിക്കു അവരുടെ വാദങ്ങളെ സാമാന്യബോധത്തെ മുൻനിർത്തി അംഗീകരിക്കാൻ മാത്രമേ സാധിക്കാറുള്ളൂ. അതേസമയം ഈ കവികളുടെ 'നിഷ്കളങ്കത' നേരിട്ടും പലരിലൂടെയും അറിയാൻ ആയതുകൊണ്ട് ഇവരോട് സഹതാപവും തോന്നാറുണ്ട്. ഇക്കാരണത്താൽ മാത്രം എഴുതുകയാണ്. താല്പര്യമുഉള്ളവർക്ക് മുഖവിലയ്ക്കെടുക്കാം.

തന്റെ അറിവിനെയും അനുഭവപരിസരത്തെയും മാത്രം ഗൗനിക്കുന്ന, മറ്റിടങ്ങളിലേക്ക് നോട്ടമെറിയാത്ത എഴുത്തുകാരാണ് മിക്കവാറും വളരെ പരിഹാസ്യമായ രീതിയിൽ വിമർശനം ഏൽക്കേണ്ടി വരുന്നത്. ഇവരുടെ അജ്ഞതയാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്കുള്ള കാരണമായി മാറുന്നത്. ഒരാളുടെ അജ്ഞത എത്രത്തോളം കൂടുന്നോ അത്രത്തോളം അദ്ദേഹത്തിന് ജീവിതത്തിൽ കൗതുകം, ആശ്ചര്യം പോലെയുള്ള കേവല വികാരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ഇതെല്ലാം എഴുത്തിൽ കൊണ്ടുവന്നാൽ എല്ലാവരും അതേ കേവലതയിൽ അഭിരമിക്കും എന്നു കരുതാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്.

മറ്റൊരു പ്രധാന കാര്യം, നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളെ മൊത്തത്തിൽ ആശങ്കയോട് കൂടി സമീപിക്കുന്ന രീതിയാണ്. കവിതയിൽ ഇതൊരു ഉപരിപ്ലവവും ക്ളീഷെയും ആയ സമീപനമാണ് എന്നുമാത്രമല്ല. ഇതിൽ പ്രകടമായി നിൽക്കുന്നത് സവർണ്ണ മനോഭാവത്തിന്റെ സ്വഭാവമാണ്. നിലനിൽക്കുന്ന വ്യവസ്ഥയിൽ സംതൃപ്തരും അതിന്റെ ആനുകൂല്യങ്ങൾ കൈയ്യാളുകയും ചെയ്യുന്ന മനുഷ്യർക്കാണ് പൊതുവെ ഇത്തരം 'ആശങ്ക' ഉണ്ടാകേണ്ടത്. അരികുവത്കരിക്കപ്പെട്ട/ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ സമീപനം ഏതൊരു മാറ്റത്തെയും അഥവാ മാറ്റത്തിനുള്ള നീക്കത്തെയും 'ഉൾക്കൊണ്ടു'കൊണ്ട് അവയെ വിശകലനം ചെയ്യാനുള്ള ശ്രമമാകും. ഭേദപ്പെട്ട ഒന്നിലേക്കാവുമോ ഇതെന്നാണ് അവരുടെ ആലോചന. നമ്മുടേത് പോലൊരു സമൂഹത്തിൽ മാറ്റത്തോട് ഈ 'ആശങ്ക'യോടുകൂടിയ സമീപനം സവർണ്ണരുടെ 'ട്രോമ'യാണ്. അതാണോ തങ്ങളുടെ എഴുത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്വയം വിലയിരുത്തൽ നടത്തിയാൽ നല്ലത്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം കൊണ്ടുവരണം എന്നതാണ് ഒരു എഴുത്താൾ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനെ ഫ്യൂഡൽ ഗ്ലോറിഫിക്കേഷനിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. വിപണിയും അക്കാദമിക് മേഖലയും എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാരും ഒന്നും നിങ്ങളുടെ കൂടെ കാണണം എന്നില്ല. പക്ഷെ സ്വന്തം കലാസൃഷ്ടിയിലെ മനുഷ്യപ്പറ്റ് നിങ്ങളുടെ കൂടെ കാണും, പുതിയ ഭാവുകത്വത്തിലേക്കുള്ള ഒരു പാതയും.

മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം'

ഞാൻ വായിച്ച മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം' അതുവരെ വായിച്ച് ആസ്വദിച്ചിരുന്ന തരത്തിലുള്ള സാഹിത്യസൃഷ്ടികളിൽ മിക്കതിലും തൃപ്തി കണ്ടെത്താനുള്ള 'ശേഷി' എൻ്റെയുള്ളിൽ നിന്നും എടുത്തു കളഞ്ഞു എന്നതാണ്. ദസ്തയോവ്കിയും ടോൾസ്റ്റോയും ക്യാമുവും യോസയും ചെഖോവും മുതൽ റെയ്ണ്ട് കാർവറും ഡാഗ് സോൾസ്റ്റഡും ഷെൽ അസ്കിൽഡ്സണും ലിഡിയ ഡേവിസും വരെയുള്ളവരും സാഫോ, ബാഷോ, കവാഫി മുതൽ നാരായണ ഗുരു, ട്രാൻസ്ട്റോമർ, അമിഹായ്, റിറ്റ്സോസ്, ഷിംബോസ്ക, ആൻ കാർസൻ വരെയുള്ളവരും ഈ ദ്രോഹം എന്നോട് ചെയ്തിട്ടുണ്ട്. എൻ്റെ ഉള്ളിലുണ്ടായിട്ടുള്ള ചെടിപ്പുകളെ അതിജീവിക്കാൻ കെൽപ്പുള്ള സാഹിത്യസൃഷ്ടികൾ കണ്ടെത്താനുള്ള എൻ്റെ വായനാന്വേഷണം പലപ്പോഴും പരാജയപ്പെടുന്നു. സഹിഷ്ണുതയില്ലായ്മയായി പോലും പലർക്കുമത് തോന്നിപ്പോകുന്നു. അതിനാൽ ഏതെങ്കിലും ഒരു കൃതി അത്തരത്തിൽ കണ്ടുകിട്ടിയാൽ അതിനോട് അതിയായ സ്നേഹവും തോന്നുന്നു. 

​താനൊരു കവിയാണെന്നു പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്ന കവികളെ നമ്മൾ അപൂർവ്വമായേ കാണാറുള്ളൂ. ഇക്കഴിഞ്ഞ ദിവസം ടി.പി. വിനോദിനെ കണ്ടു സംസാരിക്കുമ്പോൾ വിസ്വാവ ഷിംബോസ്ക നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ഇതേപ്പറ്റി സംസാരിച്ചത് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേ പ്രസംഗത്തിൽ ജോസഫ് ബ്രോഡ്സ്കി താനൊരു കവിയാണെന്ന് പരിചയപ്പെടുത്താറുണ്ടായിരുന്ന കാര്യം ഷിംബോസ്ക ഓർത്തെടുക്കുന്നുണ്ട്. കവിയായതിൻ്റെ പേരിൽ ഏൽക്കേണ്ടിവന്ന കാര്യങ്ങളാകാം ബ്രോഡ്സ്കിയെ തന്നെ കവിയായി പരിചയപ്പെടുത്താൻ പ്രാപ്തനാക്കിയതെന്ന കാര്യം പി. എൻ. ഗോപീകൃഷ്ണനും ഞങ്ങളുടെ സംസാരത്തിൽ കൂട്ടിച്ചേർത്തു. ഒരുപക്ഷെ, കവിയായി ജീവിക്കാൻ ആകുന്നില്ലെന്ന തോന്നലാകാം മികച്ച കവികൾ ആയിരുന്നിട്ടും പലരെയും താനൊരു കവിയാണെന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇക്കാലത്ത് അത്തരത്തിൽ യാതൊരു സങ്കോചവും കൂടാതെ തങ്ങൾ എഴുത്തുകാരൻ ആണെന്നും കവിയാണെന്നും പരിചയപ്പെടുത്തുന്ന മനുഷ്യരെ കാണാം. ഒരാൾ അതായിരിക്കെ താൻ അതാണെന്നു പറയുന്നപോലെയല്ല ഇത്. കവി അഥവാ എഴുത്തുകാരൻ എന്നത് കേവലം അലങ്കാരമായി തങ്ങളുടെ മറ്റു യോഗ്യതകൾക്കൊപ്പം കൂട്ടിച്ചേർക്കാനാണു പലരും ഉപയോഗിക്കുന്നത്. കവിയായി മാത്രം, അതായത് കവിതയെഴുതി മാത്രം, ഒരാൾക്ക് ജീവിക്കാനോ വരുമാനോ കണ്ടെത്താനോ സാധിക്കില്ല എന്നിരിക്കെ, കവി അല്ലെങ്കിൽ എഴുത്തുകാരൻ എന്ന മേൽവിലാസം അലങ്കാരമായി ആളുകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നായി മാറുന്ന വിപണിയിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു മന്ത്രിയ്ക്ക്, അദ്ധ്യാപകന്, ആക്റ്റിവിസ്റ്റിന്, ബിസിനസ്സുകാരന്, ചിത്രകാരന്, സിനിമാക്കാരന്, പാട്ടെഴുത്തുകാരന് തങ്ങളുടെ കർമ്മമണ്ഡലം എന്താണോ അതിലുപരി കവി/എഴുത്തുകാരൻ എന്ന ലേബൽ കൂടി എടുത്തണിഞ്ഞ് ഗമ കാണിക്കേണ്ടി വരുന്നു. ഇതിനായവർ പ്രസിദ്ധീകരണമേഖലകളിലും സാഹിത്യോത്സവങ്ങളിലും സാധ്യമായ എല്ലാവിധ സ്വാധീനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് ഇടം കണ്ടെത്തുന്നു. സാഹിത്യത്തോട് തങ്ങൾക്ക് യതൊരു ഉത്തരവാദിത്വവും ഇല്ലെന്നുപോലും ഇവർ പൊതുവേദികളിൽ പ്രസംഗിക്കുന്നു. അപ്പോഴും എഴുതുന്ന എഴുത്തുകാർ തങ്ങളെ 'എഴുത്തുകാർ' എന്ന് വിളിക്കാനുള്ള ജാള്യതയുമായി തങ്ങൾക്കു ലഭിക്കാത്ത ഇടങ്ങളിലേക്ക് നോക്കുന്നു; ഇവരെ കാണുന്നു. ഈ നടപ്പുകാല അന്തരീക്ഷത്തിൽ എഴുതുന്ന ഓരോ മനുഷ്യനും താൻ എഴുത്താൾ/കവി ആണെന്ന് പറയുമ്പോൾ അതൊരു മുദ്രാവാക്യമായി അനുഭവപ്പെടുന്നു. 

ടി. പി. രാജീവന്റെ 'പുറപ്പെട്ടു പോകുന്ന വാക്ക്' ഈയിടെയാണ് ഞാൻ വായിക്കാനെടുത്തത്. നല്ല പുസ്തകം. രാജീവന്റെ കവിതകൾ ചിലത് എനിക്കു വളരെ പ്രിയമുള്ളവയാണ്. അദ്ദേഹത്തെ നേരിൽ കാണുകയൊന്നുമുണ്ടായില്ല എങ്കിലും ഞങ്ങൾ തമ്മിൽ ഇ-മെയിൽ വഴി ചില കത്തിടപാടുകൾ നടന്നത് ഓർക്കുന്നു. കവിതയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രോജക്റ്റുകളെപ്പറ്റി അറിവുണ്ടായിരുന്ന ധൈര്യത്തിൽ എന്റെ ചില പദ്ധതികൾ പങ്കുവെക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങളുടെ സംസാരം. പിൽക്കാലത്തു അദ്ദേഹത്തിന്റെ മരണശേഷം, എന്റെ സമപ്രായക്കാരിയായ ഒരു യൂറോപ്യൻ കവി, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ചില കവികളെ എനിക്കു പരിചയപ്പെടുത്തുകയുണ്ടായി. അതിൽ ഒരാളുമായി സംസാരിക്കുമ്പോൾ അദ്ദേഹം രാജീവനുമായുണ്ടായ സൗഹൃദത്തെപ്പറ്റിയും രാജീവന്റെ ക്ഷണപ്രകാരം കേരളത്തിൽ വന്നതിനെ പറ്റിയും പറഞ്ഞത് ഓർക്കുന്നു. പൊതുവെ മലയാളം എന്ന ഭാഷയെപ്പറ്റി പോലും വിശദീകരിച്ചു പറയേണ്ടി വരാറുള്ള എനിക്കു ഇക്കാരണം കൊണ്ട് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കവിയെന്ന ഞാൻ വിശ്വസിക്കുന്ന ഒരു കവിയുമായി കുറേക്കൂടി അടുപ്പത്തിൽ സംസാരിക്കാൻ സാധിച്ചു. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ അയച്ചുതരികയും അവ പരിഭാഷ ചെയ്യാനുള്ള അനുമതിയും ലഭിച്ചു. മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രമാണ് കവികൾ ഇത്തരത്തിൽ സംസ്കാരങ്ങൾക്കിടയിലെ പാലം ആകാറുള്ളൂ എന്നിരിക്കെ ഇക്കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുറപ്പെട്ടു പോയ വാക്ക് എന്ന പ്രയോഗത്തിന്റെ കനം കൂടുതലായി അനുഭവപ്പെടുന്ന നിമിഷത്തിൽ.

കവിതാപരിഭാഷ

ലക്ഷ്യഭാഷയുടെ സാധ്യതകൾ കാണിച്ചു തരികയും പരിമിതികളെ അതിജീവിക്കാൻ കെൽപ്പുള്ളതാക്കി ആ ഭാഷയെ മാറ്റിയെടുക്കുകയും ചെയ്യുന്നതു വഴിയാണ് പരിഭാഷകൾ ഭാഷയുടെ വളർച്ചയിൽ നിർണ്ണായക സാന്നിധ്യമായി മാറുന്നത്. കവിതാപരിഭാഷ സ്വാതന്ത്ര്യമുള്ള കലയല്ല. ഭാഷയെ എന്തിനും വഴങ്ങുംവിധത്തിൽ സ്വതന്ത്രമാക്കാനുള്ള കലയാണ്. പരിഭാഷ ഓരോ ഭാഷയിലും വിമർശനത്തിൻ്റെ കർമ്മം കൂടി നിർവ്വഹിക്കുന്നുണ്ടെന്ന് പറയുന്നതിൻ്റെ അടിസ്ഥാന കാരണവും മറ്റൊന്നുമല്ല, ഓരോ ഭാഷയിലെയും പുതുമയും ആ ഭാഷയ്ക്ക് സാധ്യമാകുന്ന ശേഷികളും വെളിപ്പെടുത്തിക്കൊണ്ട് ആ ഭാഷയിൽ നിലനിൽക്കുന്ന സാഹിത്യസൃഷ്ടികൾക്ക് പരിഭാഷകൾ വെല്ലുവിളിയുയർത്തും.

കവിതയുടെ ഭാഷ

നേരെചൊവ്വെ പങ്കുവെക്കാൻ പ്രയാസമുള്ളതും സങ്കീർണ്ണമായതുമായ കാര്യങ്ങളെ ആവിഷ്കരിക്കാനാകുന്ന മാധ്യമമെന്ന നിലയിലാണു കവിത എൻ്റെ എഴുത്തുരൂപമാകുന്നത്. ആദ്യ വായനയിൽ ലളിതമെന്ന തോന്നൽ ഉണ്ടാക്കുകയും അതേസമയം അനേകം സാധ്യതകൾ മുന്നോട്ടുവെക്കാനാകും എന്നതിനാൽ സങ്കീർണ്ണമായിരിക്കുകയും ചെയ്യുന്ന കവിതകൾ എഴുതാനാണ് പൊതുവെ ഞാൻ ആഗ്രഹിക്കുന്നത്. കവിതയ്ക്കായി ഞാൻ ആശ്രയിക്കുന്ന ഭാഷ, അതായത് മലയാളം, എന്നെ സംബന്ധിച്ച് കവിതയിലേക്ക് എത്തിച്ചേരാനുള്ള മീഡിയം മാത്രമാണ്. മലയാള ഭാഷായുടേതായ ചില സൗന്ദര്യസാധ്യതകൾ ഞാൻ ഉപയോഗിക്കാറുണ്ട്, ഇല്ലെന്നല്ല. എന്നിരിക്കിലും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വല പോലെയാണ് എനിക്ക് മലയാളം. മീൻ കിട്ടി കഴിഞ്ഞാൽ പിന്നെ പിടിക്കാൻ നോക്കിയ ആളും മീനും തമ്മിലാണ് ഇടപാട്. അതേമട്ടിൽ കവിതയിൽ എത്തിക്കഴിഞ്ഞാൽ കവിതയും കവിയും തമ്മിലുള്ളത്, പിന്നീട് കവിതയും വായനക്കാരനും തമ്മിലുള്ളതും, കവിതയുടെ ഭാഷയിൽ കവിതയ്ക്കുമേൽ നടത്തുന്ന വിനിമയമാണ്. ഭാഷയ്ക്കുള്ളിലെ ആ ഭാഷയിൽ കവിത വായനക്കാരനോട് പങ്കുവെക്കുന്നതും വായനക്കാരൻ മനസ്സിലാക്കിയെടുക്കുന്നതും കവിയുമായി സംവദിച്ച കാര്യങ്ങൾ ആകണമെന്നുപോലുമില്ല. ഇതൊരു വേറിട്ട സങ്കൽപ്പ​മൊന്നുമല്ല. എങ്കിലും കവിതയെ കൂടുതൽ കവിതയാക്കി മാറ്റുകയാണ് ഒരു കവിയെന്ന നിലയിൽ ഇക്കാലത്ത് ചെയ്യേണ്ടതെന്ന എന്റെ ധാരണയ്ക്ക് അടിവരയിടാൻ ഇതിനാകുന്നുണ്ട്.

ചെഖോവിൽ നിന്നും കവികൾക്ക്

ചെഖോവിനെ വായിക്കുമ്പോൾ ഏറ്റവും സന്തോഷം തരുന്ന കാര്യം ചില കവിതാമുഹൂർത്തങ്ങളെ കണ്ടുമുട്ടുന്നതാണ്. അതുകൊണ്ടാകണം ലിഡിയ ഡേവിസിന്റെ ക(വി)ഥകളിലും റേയ്മണ്ട് കാർവറുടെ കവിതകളിലും ചെഖോവിൽ നിന്നുള്ള സന്ദർഭങ്ങൾ കടന്നുവരുന്നത്. കാർവറുടെയും ഹാവിയർ മരിയാസിന്റെയും അമോസ് ഓസിന്റെയും ഫിക്ഷനിൽ ഇത്തരം കവിതാമുഹൂർത്തങ്ങൾ കാണാം. എന്നാൽ നമ്മുടെ ഭാഷയിലെ കവിതയിൽ, അത് സമീപകാലത്തെ മാത്രമല്ല, എക്കാലത്തെയും കവിതയിൽ അത്തരം കവിതാമുഹൂർത്തങ്ങൾ പൊതുവിൽ കുറവാണെന്നാണ് വായനാനുഭവം. ഞാനാകട്ടെ ജീവിതത്തിലും കവിതയിലും അത്തരം നിമിഷങ്ങൾ കണ്ടെടുക്കുന്നതിലും പ്രിസെർവ് ചെയ്യുന്നതിലും അതീവതല്പരനും.

നമ്മുടെ കവിതകൾ കൂടുതലും വെറും വിവരണങ്ങൾ മാത്രമാണ്. സംഗീതത്തിന്റെയും വേർഡ് പ്ലേയുടെയും അകമ്പടിയോടെ നടത്തുന്ന ഗിമ്മിക്കുകൾ. വിവരിക്കുന്ന കാര്യത്തിന്റെ സാമൂഹികപ്രസക്തിയും രാഷ്ട്രീയശരിയും നോക്കിമാത്രം അവയെ മഹത്തായ കവിതയാക്കി മാറ്റുന്ന ഗതികേടിൽ നമ്മൾ എത്തിപ്പെടുന്നതും ഇങ്ങനെയാകണം. സവിശേഷതകളൊന്നും തന്നെയില്ലാത്ത മുഹൂർത്തത്തെ ഭാഷകൊണ്ട് കവിതയാക്കിമാറ്റുന്ന ശേഷിയെപോലും തിരിച്ചറിയാത്ത കവികളെത്ര പേരാണ് ഇവിടെ!.

വീസ്വാവ ഷിംബോർസ്ക, ഒരു യുവകവിയുടെ കവിതകൾ വായിച്ച് ഇങ്ങനെ പറഞ്ഞു: "‘ഇവിടെ’ എന്നു പേരിട്ടിരിക്കുന്ന നിങ്ങളുടെ കവിത ഒരു മുറിയുടേയും അതിലുള്ള മേശകസേരകളുടേയും ഗദ്യവിവരണം മാത്രമാണ്‌. ഇങ്ങനെയൊരു വിവരണത്തിന്‌ ഒരു ഗദ്യരചനയിൽ കൃത്യമായ ഒരു ധർമ്മം നിർവ്വഹിക്കാനുണ്ട്— തൊട്ടുപുറകെ നടക്കാനിടയുള്ള പ്രവർത്തിയ്ക്ക് പശ്ചാത്തലം ഒരുക്കുക. ഒരു നിമിഷത്തിനുള്ളിൽ വാതിൽ തുറക്കപ്പെടും, ഒരാൾ കയറിവരും, എന്തെങ്കിലുമൊന്ന് സംഭവിക്കും. എന്നാൽ കവിതയിലാകട്ടെ, ആ വിവരണം തന്നെയാണ്‌ 'സംഭവിക്കേണ്ടത്'... സാധാരണമായ ആ മുറിയുടെ വിവരണം കണ്മുന്നിൽ ആ മുറിയുടെ കണ്ടെടുക്കലാകണം, ആ വിവരണത്തിൽ ഉൾച്ചേർന്ന വികാരം വായിക്കുന്നയാൾ അനുഭവിക്കണം. അതല്ലെങ്കിൽ ഗദ്യം ഗദ്യം മാത്രമാകും, വാക്യങ്ങളെ വരി മുറിച്ച് കവിതയാക്കാൻ നിങ്ങളെത്ര കഷ്ടപ്പെട്ടാലും. ഒന്നും നടക്കുന്നില്ലെന്നതാണ് കഷ്ടം."

ചെഖോവിൽ നിന്നും കവികൾക്ക് പഠിക്കാൻ രണ്ട് കാര്യങ്ങളുണ്ടെന്നു ബില്ലി കോളിൻസ് പറയുന്നു: One is the use of very specific detail—the particulars of experience—to keep the story anchored to external reality. So too can poets use detail to anchor a poem. The other is the use of inconclusive or “soft” endings. Chekhov does not solve problems for the characters. Similarly, the endings of poems do not need to resolve things. A soft ending—when a poem just ends in an image—can work.