പരിസ്ഥിതിവാദം ഗൃഹാതുരത്വത്തിന്റെയും കാൽപ്പനിക ഭാവുകത്വത്തിന്റെയും വിഷയമല്

പരിസ്ഥിതിവാദം ഗൃഹാതുരത്വത്തിന്റെയും കാൽപ്പനിക ഭാവുകത്വത്തിന്റെയും വിഷയമല്ല. അത് ശാസ്ത്രീയമായി വിശകലനം ചെയ്ത്, സാമൂഹിക യാഥാർത്ഥ്യങ്ങളോട് ചേർന്നു നിന്നുകൊണ്ട് പ്രവർത്തിയിലേക്ക് നീങ്ങേണ്ട കാര്യമാണ്. നിങ്ങളുടെ പരിസ്ഥിതിബോധത്തെ നിയന്ത്രിക്കുന്നത് ഈ ഗൃഹാതുരത്വവും കാൽപ്പനിക ഭാവുകത്വവും മാത്രമാണെങ്കിൽ, നിങ്ങളെ വിളിക്കേണ്ടത് പിന്തിരിപ്പൻ മൂരാച്ചി എന്നാണ്.

കാല്പനികതയുടെ കുറവ്

ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന പ്രധാന ജനപ്രിയ ഭാവുകത്വത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനും അവയിൽ നിന്നും മുന്നോട്ടുസഞ്ചരിക്കാനിടയുള്ള സവിശേഷതകൾ എന്താകുമെന്നു തിരിച്ചറിയാനും എഴുത്തുകാർക്ക് സാധിക്കേണ്ടതുണ്ട്. ‘ലിറിക്കൽ ബല്ലാർഡി’ന് എഴുതിയ ആമുഖത്തിൽ വില്യം വേർഡ്സ്വെർത്ത് കവിതയെ ‘പ്രബലമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ’ എന്നു വിശേഷിപ്പിച്ചതിനെ മുൻനിർത്തി മാത്രമാണ് പലപ്പോഴും കാൽപ്പനിക കവിതയും അതിൻ്റെ ഭാവുകത്വവും വിലയിരുത്തപ്പെട്ടത്. പിൽക്കാലത്ത് കാല്പനികത ഒരു നിലവാരം കുറഞ്ഞ ഭാവുകത്വലക്ഷണമായിപ്പോലും വിലയിരുത്തപ്പെടാൻ തുടങ്ങി. അതിനൊരു പ്രധാന കാരണമായി എനിക്കു അനുഭവപ്പെടുന്നത് അലങ്കാരവർണ്ണനകളിലും അതിഭാവനയിലും അഭിരമിക്കുന്ന പ്രവണതയെ കാല്പനികതയായി മനസ്സിലാക്കാനും അവയ്ക്ക് തുടരെഴുത്തുകൾ ഉണ്ടാകാനും ഇടയായതാണ്.

അലങ്കാരവർണ്ണന ഒരു ജനാധിപത്യസ്വഭാവമല്ല മുന്നോട്ടുവെക്കുന്നത്. ഉള്ളതിനെ പെരുപ്പിച്ചു കാണിക്കുന്നത് പോലുള്ള സ്വഭാവങ്ങൾ അലങ്കാരവർണ്ണനകളിൽ ഉണ്ടാകാനിടയുണ്ട്. രാജഭക്തിയും ദൈവഭക്തിയും വെളിപ്പെടുത്താൻ ഉപയോഗിക്കപ്പെട്ട കാവ്യഘടകംകൂടിയാണല്ലോ അലങ്കാരവർണ്ണന. താളാത്മകമായ ഒഴുക്ക് (മുമ്പ് എഴുതിയ പോസ്റ്റ് കമന്റിൽ) എങ്ങനെയാണ് എഴുതപ്പെട്ട കാര്യത്തിലെ തീവ്രത ഇല്ലാതാക്കി കവിതയെ മയപ്പെടുത്തി വായനക്കാരെ മയക്കുന്നത്, അതിനു സമാനമായ ദോഷം ശക്തമായ കാര്യങ്ങൾ ഉന്നയിക്കുന്ന എഴുത്തുകൾക്ക് ഇത്തരം കാൽപ്പനികസ്വഭാവങ്ങൾ കൈവന്നാലും ഉണ്ടാകാം.

ഭാവുകത്വത്തിൻ്റെ ജനാധിപത്യവത്കരണത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ കാൽപ്പനിക കവികൾ മറ്റൊരു രീതിയിൽ വഹിച്ച പങ്കാണ് ഇക്കാലത്തു നിന്നുനോക്കുമ്പോൾ കാൽപ്പനിക കവിതയുടെ പ്രധാന നേട്ടവും മാറ്റവുമെന്നും നിരീക്ഷിക്കാനുമാകും. സാധാരണ മനുഷ്യർക്കും അഗാധമായ വൈകാരികാനുഭവങ്ങളുണ്ടെന്നും അവയുടെ ആവിഷ്കരണത്തിനായി അവരുടെ വ്യവഹാരഭാഷയിൽ കവിത സാധ്യമാണെന്നുമുള്ള ഭാവുകത്വത്തെ മുന്നോട്ടുവെക്കുകയായിരുന്നു വേർഡ്സ്വെർത്തിനെ പോലെയുള്ള കാൽപ്പനികകവികൾ. സമൂഹികമാറ്റത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വിപ്ലവസ്വഭാവമുള്ള ഊർജ്ജമായി കാവ്യഭാവുകത്വത്തെ പെഴ്സി ബിഷ് ഷെല്ലി നിരീക്ഷിച്ചതും ഇതിനോട് ചേർത്തുകാണേണ്ടതുണ്ട്.

പക്ഷേ, ചങ്ങമ്പുഴ കൃഷ്ണപിള്ള സ്വാംശീകരിച്ചെടുത്ത കാൽപ്പനിക കവിതയുടെ സ്വഭാവ സവിശേഷതകളിലൂടെ കാൽപ്പനികതയെ അറിഞ്ഞ മലയാളികൾക്ക് എസ്. ജോസഫിലെ കാൽപ്പനിക ഭാവുകത്വം എളുപ്പത്തിൽ പിടികിട്ടിയില്ല എന്നതിന് ഒരു കാരണം കാൽപ്പനികതയെ അതിവൈകാരികതയിലൂന്നിയ വർണ്ണനകളിൽ മാത്രം ചുരുക്കിക്കാണാൻ ഇടയായതാകാം. സാധാരണ മനുഷ്യൻ്റെ ഭാഷയിൽ സാധാരണ മനുഷ്യൻ്റെ അനുഭവങ്ങളും വികാരങ്ങളും ആവിഷ്കരിക്കുക വഴി എസ്. ജോസഫ് കാൽപ്പനിക ഭാവുകത്വത്തിൻ്റെ ചില സ്വഭാവസവിശേഷതകൾ പ്രകടമാക്കി. അദ്ദേഹത്തിൻ്റെ ദളിത് അനുഭവപരിസരം ആ കാൽപ്പനിക ഭാവുകത്വത്തിൻ്റെ ജനാധിപത്യസ്വഭാവത്തിന് അധികമാനം നൽകി.

കാല്പനികസ്വഭാവത്തിന്റെ മനോഹാരിത പലപ്പോഴും പറയുന്ന വിഷയത്തിന്റെ ശക്തിയും ഊർജ്ജവും ഊറ്റാറുണ്ട്. മേൽപ്പറഞ്ഞ വിധത്തിൽ കാല്പനിക കവിയായ എസ്. ജോസഫിന്റെ കവിതകളിൽ ഇല്ലാത്ത രോഷവും ശക്തിയും ഊർജ്ജവും അലീനയുടെയും സുധീർ രാജിന്റെയും വിപിതയുടെയും കവിതകളിൽ അനുഭവപ്പെടുന്നത് ഇക്കാരണത്താലാകാം. കാല്പനികതയുടെ ജനാധിപത്യസ്വഭാവങ്ങൾ പോലും, കവിതയെ ഒരു രാഷ്ട്രീയായുധമാക്കി മാറ്റുന്നതിൽ ഗുണം ചെയ്യാനിടയില്ല. പലപ്പോഴും വിഷയത്തിന്റെ ശക്തി ഊറ്റും. അതിനാൽ മനോഹരമായ രാഷ്ട്രീയ കവിതകൾ എഴുതാൻ എസ്. ജോസഫിനെ മാതൃകയാക്കാം. ശക്തമായ രാഷ്ട്രീയ കവിതകൾക്ക് അദ്ദേഹം ഒരു മാതൃകയാകണം എന്നില്ല.

സ്ലൊവേനിയൻ കവി ടൊമാഷ് സാലമൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞ വർഷം പുറത്തിറങ്ങുകയുണ്ടായി.  ബ്രയാൻ ഹെൻറിയുടെ പരിഭാഷയിൽ പുറത്തുവന്ന ആ പുസ്തകത്തിൻ്റെ ആമുഖത്തിൽ കവി ഇല്യ കാമിൻസ്കി എഴുതിയത്: 

The poet Tomaž Šalamun did not like to speak about his five days in Yugoslav prison.

     When he was twenty-three years old, Šalamun wrote a poem calling his ​countrymen​“ideologues with whorish ideologies,” “trained intellectuals with sweaty hands,” and “rectors with muzzles.” None of that got him in trouble.

     What got him in trouble was the dead cat mentioned in the middle of the piece. The Interior Minister, whose last name literally meant “cat,” took it personally. “He felt that he was attacked personally, and he put me in jail,”1 Šalamun later recalled, which caused an international uproar. Freed, Šalamun did the unexpected, refusing to reprint the poem in any of his books. When asked why, he said, “Others suffered much more than I did.”

But this tale doesn’t end there.

     After being released from prison, Šalamun was barred from holding any government job (and in Yugoslavia, most jobs were government jobs). So he walked door-to-door, selling black-market encyclopedias. Once, he knocked on a woman’s door. She said she only read Proust, Kafka, and Šalamun.

“I am Šalamun,” he said.

And critics call his life’s work absurdist.

ഒരു കൃതിയുടെ മൂല്യം കാലം തെളിയിക്കും എന്ന് പറയുന്നത് അമൂർത്തമായ ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. ഇവിടെ കാലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു കൃതി അതെഴുതിയ കാലം മുതൽ നേരിടുന്ന വായനയെയാണ്. പണിക്കുറ്റമറ്റതാകുക എന്നതാണ് ഒരു കൃതിയുടെ അടിസ്ഥാനപരമായ മേന്മ. വിശകലന ബുദ്ധിയുപയോഗിക്കുന്ന വായനക്കാരെ നേരിടാൻ പര്യാപ്തമാണോ ഒരു കൃതിയെന്ന് ആ കൃതി പുറത്തിറങ്ങിയതിനു പിന്നാലെയുള്ള കാലയളവിൽ ലഭിക്കുന്ന ഈ വിലയിരുത്തലിൽ വ്യക്തമാകും. കഥാപാത്രസൃഷ്ടിയിലും ആഖ്യാനതന്ത്രത്തിലും കലയുടെ യുക്തിയിലും ഈ പോരായ്മകൾ സാമാന്യബോധമുള്ള ഒരാൾക്ക് ആദ്യ വായനയിൽ തന്നെ വെളിപ്പെടും. അടുത്ത വിലയിരുത്തലെന്നത് സാഹിത്യത്തിൻ്റെ മേന്‍മയുമായി ബന്ധപ്പെട്ടതാണ് എന്തുതരം ഭാവുകത്വമാണ് കൃതി മുന്നോട്ടുവെക്കുന്നത്. ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകളെന്ത് എന്നെല്ലാം ഇതിൽ വരും. ഇവയെ അതിജീവിക്കുന്ന രചനകൾ പിൽക്കാല വായനക്കാരിലൂടെ 'സാഹിത്യത്തിൻ്റെ നേര്' എന്ന ഗുണം പ്രകടിപ്പിക്കുമ്പോൾ, അത് ഒരു പ്രത്യേക കാലത്തിനപ്പുറവും നിലനിൽക്കാൻ ശേഷിയുള്ള ഒന്നായി മാറും. ഈ പണിയെല്ലാം ചെയ്യുന്നത് മനുഷ്യരാണ്, വായനയിൽ തങ്ങളുടെ ബുദ്ധി ഉപയോഗിക്കാൻ ശീലിച്ച സാധാരണ മനുഷ്യരാണ് ഈ 'കാലം'. ഒരു പ്രത്യേക കാലപരിധിയിൽ ഒതുങ്ങാത്ത വായനക്കാരുടെ കൂട്ടത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം വായനക്കാർ ഇല്ലാത്ത കാലം ഒരിക്കലും മെച്ചപ്പെട്ട കൃതികളെ കണ്ടെടുക്കാൻ പോകുന്നില്ല.

ഫിക്ഷനെഴുത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുതരം സമീപനമുണ്ട്. കഥ ഒരു എഴുത്തായി പരിഗണിക്കുന്നവരും കഥ പറച്ചിലായി മാത്രം കരുതുന്നവരും. ചൊൽകവിതയും അല്ലെങ്കിൽ പെർഫോമിഗ് പോയട്രിയും എഴുത്തുകവിതയും പോലെയുള്ള വ്യത്യാസം ആണിത്. എഴുതുന്നയാളോളമോ അതിലേറെയോ ബ്രില്യന്റും ക്രിയേറ്റീവും ആയ ആളുകളെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ എഴുത്തുരീതി ശീലിക്കുന്നത് നന്നാകും. പറയാൻ മാത്രമുള്ള കഥയൊന്നും ഇല്ലാത്ത ഷെൽ അസ്‌കിൽഡ്സനെ പോലെയുള്ള കഥാകൃത്തുക്കളെ വായിക്കുമ്പോൾ ലഭിക്കുന്ന വികാരബാധയും ചിന്താകുലതയും എഴുത്തുരീതിയുടെ ഗുണത്താൽ ലഭിക്കുന്ന വായനാനുഭവമാണ്. എന്നാൽ അതിലെ കഥ നിങ്ങൾക്ക് മറ്റൊരാളോട് പങ്കുവെക്കാനാകാതെ വന്നേക്കും. പറച്ചിലിൽ പലതും നഷ്ടമാകും എന്നതിനാൽ മാത്രമല്ല വായനാനുഭവം സവിശേഷമായിരിക്കും എന്നതുകൊണ്ട് കൂടിയാണിത്. യോൺ ഫോസ്സെയുടെ എഴുത്തുകളിലും ഈ ഗുണം കണ്ടേക്കാം. ഹാവിയർ മരിയാസും ജോൺ ബാൻവില്ലെയും മാർസൽ പ്രൂസ്റ്റും ഒഴുക്കുള്ളതും നീളമുള്ളതുമായ വാചകങ്ങളെ ഈ വായനാനുഭവം നൽകാനായി ഉപയോഗിച്ചുവെങ്കിൽ ജോൺ മക്ഗ്രെഗരുടെ 'ഇഫ് നോബഡി സ്പീക്സ് ഓഫ് റിമാർകബിൾ തിങ്സ്'-ന്റെ തുടക്കത്തിൽ ഒരു നഗരത്തെ വെളിപ്പെടുത്തുന്നതിനെ സവിശേഷാനുഭവമാക്കി മാറ്റുന്നത് വരിമുറിക്കൽ രീതികൊണ്ട് കൂടിയാണ്. എഴുത്തുകഥ വാമൊഴിയായി നിങ്ങൾക്ക് മറ്റൊരാളോട് ഫലപ്രദമായി പങ്കുവെക്കാൻ സാധിച്ചെന്നു വരില്ല. സിനിമയാക്കാൻ നോക്കിയാൽ എഴുത്തിൽ ലഭ്യമായ ഗുണമെല്ലാം നഷ്ടമായി അത് മറ്റൊരു രൂപത്തിലാകും ലഭ്യമാകുക. ഒരുപക്ഷെ, എന്തുകൊണ്ട് ഓഡിയോ ബുക്കുകളുടെയും സിനിമകളുടെയും വെബ്സീരീസുകളുടെയും കാലത്ത് കഥ അച്ചടിക്കപ്പെടുന്നു എന്നതിനുള്ള മറുപടി നൽകാൻ ഇത്തരം എഴുത്തുകഥകൾക്കേ സാധിക്കുകയുള്ളൂ. എഴുത്തിന്റെ വിശേഷഗുണങ്ങൾ തിരിച്ചറിയാൻ നമുക്കും ഇത്തരം കഥയെഴുത്തുകാരെ ഇനിയും ആവശ്യമുണ്ട്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം

എന്റെ ഭാഷയിലെ എഴുത്തുകാരെ, കവികളെ വിശേഷിച്ചും, എന്റെ സുഹൃത്തുക്കൾ കൂടിയായ ചിലർ വിമർശിക്കുന്നത് പതിവാണ്. ഈ വിമർശനങ്ങളുടെ കാതൽ എന്തെന്ന് തിരിച്ചറിയാനായതുകൊണ്ട് എനിക്കു അവരുടെ വാദങ്ങളെ സാമാന്യബോധത്തെ മുൻനിർത്തി അംഗീകരിക്കാൻ മാത്രമേ സാധിക്കാറുള്ളൂ. അതേസമയം ഈ കവികളുടെ 'നിഷ്കളങ്കത' നേരിട്ടും പലരിലൂടെയും അറിയാൻ ആയതുകൊണ്ട് ഇവരോട് സഹതാപവും തോന്നാറുണ്ട്. ഇക്കാരണത്താൽ മാത്രം എഴുതുകയാണ്. താല്പര്യമുഉള്ളവർക്ക് മുഖവിലയ്ക്കെടുക്കാം.

തന്റെ അറിവിനെയും അനുഭവപരിസരത്തെയും മാത്രം ഗൗനിക്കുന്ന, മറ്റിടങ്ങളിലേക്ക് നോട്ടമെറിയാത്ത എഴുത്തുകാരാണ് മിക്കവാറും വളരെ പരിഹാസ്യമായ രീതിയിൽ വിമർശനം ഏൽക്കേണ്ടി വരുന്നത്. ഇവരുടെ അജ്ഞതയാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്കുള്ള കാരണമായി മാറുന്നത്. ഒരാളുടെ അജ്ഞത എത്രത്തോളം കൂടുന്നോ അത്രത്തോളം അദ്ദേഹത്തിന് ജീവിതത്തിൽ കൗതുകം, ആശ്ചര്യം പോലെയുള്ള കേവല വികാരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ഇതെല്ലാം എഴുത്തിൽ കൊണ്ടുവന്നാൽ എല്ലാവരും അതേ കേവലതയിൽ അഭിരമിക്കും എന്നു കരുതാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്.

മറ്റൊരു പ്രധാന കാര്യം, നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളെ മൊത്തത്തിൽ ആശങ്കയോട് കൂടി സമീപിക്കുന്ന രീതിയാണ്. കവിതയിൽ ഇതൊരു ഉപരിപ്ലവവും ക്ളീഷെയും ആയ സമീപനമാണ് എന്നുമാത്രമല്ല. ഇതിൽ പ്രകടമായി നിൽക്കുന്നത് സവർണ്ണ മനോഭാവത്തിന്റെ സ്വഭാവമാണ്. നിലനിൽക്കുന്ന വ്യവസ്ഥയിൽ സംതൃപ്തരും അതിന്റെ ആനുകൂല്യങ്ങൾ കൈയ്യാളുകയും ചെയ്യുന്ന മനുഷ്യർക്കാണ് പൊതുവെ ഇത്തരം 'ആശങ്ക' ഉണ്ടാകേണ്ടത്. അരികുവത്കരിക്കപ്പെട്ട/ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ സമീപനം ഏതൊരു മാറ്റത്തെയും അഥവാ മാറ്റത്തിനുള്ള നീക്കത്തെയും 'ഉൾക്കൊണ്ടു'കൊണ്ട് അവയെ വിശകലനം ചെയ്യാനുള്ള ശ്രമമാകും. ഭേദപ്പെട്ട ഒന്നിലേക്കാവുമോ ഇതെന്നാണ് അവരുടെ ആലോചന. നമ്മുടേത് പോലൊരു സമൂഹത്തിൽ മാറ്റത്തോട് ഈ 'ആശങ്ക'യോടുകൂടിയ സമീപനം സവർണ്ണരുടെ 'ട്രോമ'യാണ്. അതാണോ തങ്ങളുടെ എഴുത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്വയം വിലയിരുത്തൽ നടത്തിയാൽ നല്ലത്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം കൊണ്ടുവരണം എന്നതാണ് ഒരു എഴുത്താൾ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനെ ഫ്യൂഡൽ ഗ്ലോറിഫിക്കേഷനിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. വിപണിയും അക്കാദമിക് മേഖലയും എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാരും ഒന്നും നിങ്ങളുടെ കൂടെ കാണണം എന്നില്ല. പക്ഷെ സ്വന്തം കലാസൃഷ്ടിയിലെ മനുഷ്യപ്പറ്റ് നിങ്ങളുടെ കൂടെ കാണും, പുതിയ ഭാവുകത്വത്തിലേക്കുള്ള ഒരു പാതയും.

മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം'

ഞാൻ വായിച്ച മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം' അതുവരെ വായിച്ച് ആസ്വദിച്ചിരുന്ന തരത്തിലുള്ള സാഹിത്യസൃഷ്ടികളിൽ മിക്കതിലും തൃപ്തി കണ്ടെത്താനുള്ള 'ശേഷി' എൻ്റെയുള്ളിൽ നിന്നും എടുത്തു കളഞ്ഞു എന്നതാണ്. ദസ്തയോവ്കിയും ടോൾസ്റ്റോയും ക്യാമുവും യോസയും ചെഖോവും മുതൽ റെയ്ണ്ട് കാർവറും ഡാഗ് സോൾസ്റ്റഡും ഷെൽ അസ്കിൽഡ്സണും ലിഡിയ ഡേവിസും വരെയുള്ളവരും സാഫോ, ബാഷോ, കവാഫി മുതൽ നാരായണ ഗുരു, ട്രാൻസ്ട്റോമർ, അമിഹായ്, റിറ്റ്സോസ്, ഷിംബോസ്ക, ആൻ കാർസൻ വരെയുള്ളവരും ഈ ദ്രോഹം എന്നോട് ചെയ്തിട്ടുണ്ട്. എൻ്റെ ഉള്ളിലുണ്ടായിട്ടുള്ള ചെടിപ്പുകളെ അതിജീവിക്കാൻ കെൽപ്പുള്ള സാഹിത്യസൃഷ്ടികൾ കണ്ടെത്താനുള്ള എൻ്റെ വായനാന്വേഷണം പലപ്പോഴും പരാജയപ്പെടുന്നു. സഹിഷ്ണുതയില്ലായ്മയായി പോലും പലർക്കുമത് തോന്നിപ്പോകുന്നു. അതിനാൽ ഏതെങ്കിലും ഒരു കൃതി അത്തരത്തിൽ കണ്ടുകിട്ടിയാൽ അതിനോട് അതിയായ സ്നേഹവും തോന്നുന്നു. 

​താനൊരു കവിയാണെന്നു പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്ന കവികളെ നമ്മൾ അപൂർവ്വമായേ കാണാറുള്ളൂ. ഇക്കഴിഞ്ഞ ദിവസം ടി.പി. വിനോദിനെ കണ്ടു സംസാരിക്കുമ്പോൾ വിസ്വാവ ഷിംബോസ്ക നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ഇതേപ്പറ്റി സംസാരിച്ചത് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേ പ്രസംഗത്തിൽ ജോസഫ് ബ്രോഡ്സ്കി താനൊരു കവിയാണെന്ന് പരിചയപ്പെടുത്താറുണ്ടായിരുന്ന കാര്യം ഷിംബോസ്ക ഓർത്തെടുക്കുന്നുണ്ട്. കവിയായതിൻ്റെ പേരിൽ ഏൽക്കേണ്ടിവന്ന കാര്യങ്ങളാകാം ബ്രോഡ്സ്കിയെ തന്നെ കവിയായി പരിചയപ്പെടുത്താൻ പ്രാപ്തനാക്കിയതെന്ന കാര്യം പി. എൻ. ഗോപീകൃഷ്ണനും ഞങ്ങളുടെ സംസാരത്തിൽ കൂട്ടിച്ചേർത്തു. ഒരുപക്ഷെ, കവിയായി ജീവിക്കാൻ ആകുന്നില്ലെന്ന തോന്നലാകാം മികച്ച കവികൾ ആയിരുന്നിട്ടും പലരെയും താനൊരു കവിയാണെന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇക്കാലത്ത് അത്തരത്തിൽ യാതൊരു സങ്കോചവും കൂടാതെ തങ്ങൾ എഴുത്തുകാരൻ ആണെന്നും കവിയാണെന്നും പരിചയപ്പെടുത്തുന്ന മനുഷ്യരെ കാണാം. ഒരാൾ അതായിരിക്കെ താൻ അതാണെന്നു പറയുന്നപോലെയല്ല ഇത്. കവി അഥവാ എഴുത്തുകാരൻ എന്നത് കേവലം അലങ്കാരമായി തങ്ങളുടെ മറ്റു യോഗ്യതകൾക്കൊപ്പം കൂട്ടിച്ചേർക്കാനാണു പലരും ഉപയോഗിക്കുന്നത്. കവിയായി മാത്രം, അതായത് കവിതയെഴുതി മാത്രം, ഒരാൾക്ക് ജീവിക്കാനോ വരുമാനോ കണ്ടെത്താനോ സാധിക്കില്ല എന്നിരിക്കെ, കവി അല്ലെങ്കിൽ എഴുത്തുകാരൻ എന്ന മേൽവിലാസം അലങ്കാരമായി ആളുകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നായി മാറുന്ന വിപണിയിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു മന്ത്രിയ്ക്ക്, അദ്ധ്യാപകന്, ആക്റ്റിവിസ്റ്റിന്, ബിസിനസ്സുകാരന്, ചിത്രകാരന്, സിനിമാക്കാരന്, പാട്ടെഴുത്തുകാരന് തങ്ങളുടെ കർമ്മമണ്ഡലം എന്താണോ അതിലുപരി കവി/എഴുത്തുകാരൻ എന്ന ലേബൽ കൂടി എടുത്തണിഞ്ഞ് ഗമ കാണിക്കേണ്ടി വരുന്നു. ഇതിനായവർ പ്രസിദ്ധീകരണമേഖലകളിലും സാഹിത്യോത്സവങ്ങളിലും സാധ്യമായ എല്ലാവിധ സ്വാധീനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് ഇടം കണ്ടെത്തുന്നു. സാഹിത്യത്തോട് തങ്ങൾക്ക് യതൊരു ഉത്തരവാദിത്വവും ഇല്ലെന്നുപോലും ഇവർ പൊതുവേദികളിൽ പ്രസംഗിക്കുന്നു. അപ്പോഴും എഴുതുന്ന എഴുത്തുകാർ തങ്ങളെ 'എഴുത്തുകാർ' എന്ന് വിളിക്കാനുള്ള ജാള്യതയുമായി തങ്ങൾക്കു ലഭിക്കാത്ത ഇടങ്ങളിലേക്ക് നോക്കുന്നു; ഇവരെ കാണുന്നു. ഈ നടപ്പുകാല അന്തരീക്ഷത്തിൽ എഴുതുന്ന ഓരോ മനുഷ്യനും താൻ എഴുത്താൾ/കവി ആണെന്ന് പറയുമ്പോൾ അതൊരു മുദ്രാവാക്യമായി അനുഭവപ്പെടുന്നു. 

ടി. പി. രാജീവന്റെ 'പുറപ്പെട്ടു പോകുന്ന വാക്ക്' ഈയിടെയാണ് ഞാൻ വായിക്കാനെടുത്തത്. നല്ല പുസ്തകം. രാജീവന്റെ കവിതകൾ ചിലത് എനിക്കു വളരെ പ്രിയമുള്ളവയാണ്. അദ്ദേഹത്തെ നേരിൽ കാണുകയൊന്നുമുണ്ടായില്ല എങ്കിലും ഞങ്ങൾ തമ്മിൽ ഇ-മെയിൽ വഴി ചില കത്തിടപാടുകൾ നടന്നത് ഓർക്കുന്നു. കവിതയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രോജക്റ്റുകളെപ്പറ്റി അറിവുണ്ടായിരുന്ന ധൈര്യത്തിൽ എന്റെ ചില പദ്ധതികൾ പങ്കുവെക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങളുടെ സംസാരം. പിൽക്കാലത്തു അദ്ദേഹത്തിന്റെ മരണശേഷം, എന്റെ സമപ്രായക്കാരിയായ ഒരു യൂറോപ്യൻ കവി, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ചില കവികളെ എനിക്കു പരിചയപ്പെടുത്തുകയുണ്ടായി. അതിൽ ഒരാളുമായി സംസാരിക്കുമ്പോൾ അദ്ദേഹം രാജീവനുമായുണ്ടായ സൗഹൃദത്തെപ്പറ്റിയും രാജീവന്റെ ക്ഷണപ്രകാരം കേരളത്തിൽ വന്നതിനെ പറ്റിയും പറഞ്ഞത് ഓർക്കുന്നു. പൊതുവെ മലയാളം എന്ന ഭാഷയെപ്പറ്റി പോലും വിശദീകരിച്ചു പറയേണ്ടി വരാറുള്ള എനിക്കു ഇക്കാരണം കൊണ്ട് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കവിയെന്ന ഞാൻ വിശ്വസിക്കുന്ന ഒരു കവിയുമായി കുറേക്കൂടി അടുപ്പത്തിൽ സംസാരിക്കാൻ സാധിച്ചു. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ അയച്ചുതരികയും അവ പരിഭാഷ ചെയ്യാനുള്ള അനുമതിയും ലഭിച്ചു. മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രമാണ് കവികൾ ഇത്തരത്തിൽ സംസ്കാരങ്ങൾക്കിടയിലെ പാലം ആകാറുള്ളൂ എന്നിരിക്കെ ഇക്കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുറപ്പെട്ടു പോയ വാക്ക് എന്ന പ്രയോഗത്തിന്റെ കനം കൂടുതലായി അനുഭവപ്പെടുന്ന നിമിഷത്തിൽ.

കവിതാപരിഭാഷ

ലക്ഷ്യഭാഷയുടെ സാധ്യതകൾ കാണിച്ചു തരികയും പരിമിതികളെ അതിജീവിക്കാൻ കെൽപ്പുള്ളതാക്കി ആ ഭാഷയെ മാറ്റിയെടുക്കുകയും ചെയ്യുന്നതു വഴിയാണ് പരിഭാഷകൾ ഭാഷയുടെ വളർച്ചയിൽ നിർണ്ണായക സാന്നിധ്യമായി മാറുന്നത്. കവിതാപരിഭാഷ സ്വാതന്ത്ര്യമുള്ള കലയല്ല. ഭാഷയെ എന്തിനും വഴങ്ങുംവിധത്തിൽ സ്വതന്ത്രമാക്കാനുള്ള കലയാണ്. പരിഭാഷ ഓരോ ഭാഷയിലും വിമർശനത്തിൻ്റെ കർമ്മം കൂടി നിർവ്വഹിക്കുന്നുണ്ടെന്ന് പറയുന്നതിൻ്റെ അടിസ്ഥാന കാരണവും മറ്റൊന്നുമല്ല, ഓരോ ഭാഷയിലെയും പുതുമയും ആ ഭാഷയ്ക്ക് സാധ്യമാകുന്ന ശേഷികളും വെളിപ്പെടുത്തിക്കൊണ്ട് ആ ഭാഷയിൽ നിലനിൽക്കുന്ന സാഹിത്യസൃഷ്ടികൾക്ക് പരിഭാഷകൾ വെല്ലുവിളിയുയർത്തും.