മനുഷ്യവിദ്വേഷിയായ കവി, വീരാൻകുട്ടി

പരിസ്ഥിതിവാദികളെയും മനുഷ്യവിദ്വേഷികളെയും എങ്ങനെ വേറിട്ടറിയാം?

പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ എന്ന ബോധ്യത്തോടെ നല്ല വായു, വെള്ളം, മണ്ണ്, ജൈവവൈവിധ്യം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന ധാരണയോടെ പരിസ്ഥിതിവാദികൾ ജീവിക്കാൻ ശ്രമിക്കുന്നു. മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അജൈവവസ്തുക്കൾക്കൊപ്പം ഭേദപ്പെട്ട സഹജീവനം ലക്ഷ്യമിടുന്നു. മനുഷ്യർ പ്രകൃതിവിരുദ്ധർ അല്ല മറിച്ച് പ്രകൃതിയ്ക്ക് നല്ലതും ദോഷവും ചെയ്യാൻ കെൽപ്പുള്ളവർ ആണെന്ന തിരിച്ചറിവോടെ ഇടപെടുന്നു.
മനുഷ്യർ മനുഷ്യരായിത്തന്നെ പ്രകൃതിയ്ക്ക് ദോഷമാണെന്ന് വിശ്വസിക്കുന്ന പ്രകൃതിസ്‌നേഹികളിൽ വെളിപ്പെടുന്നത് മനുഷ്യവിദ്വേഷമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളും അഭിമാനബോധവും അവരുടെ പരിഗണനയിൽ വരുന്നില്ല. മനുഷ്യർ ഇല്ലെങ്കിൽ ഭൂമി മനോഹരമായേനെ എന്നും വിശ്വസിക്കുന്നു. 

_______


ഹുസൈൽ, ഹൈയ്ഡെഗ്ഗെർ, മെർലോ-പോൻ്റി എന്നിവരെയൊന്നും വായിച്ചിട്ടില്ലെങ്കിലും Phenomenology എന്നൊരു പഠനശാഖയുണ്ട് എന്ന അറിവെങ്കിലും നമുക്കൊക്കെ വേണമല്ലോ. അങ്ങനെയൊരു അറിവുണ്ടെങ്കിൽ ഏതെങ്കിലും കവി 'ഞാൻ കൊണ്ട വെയിലാണ് എൻ്റെ ഡാറ്റ' എന്നൊക്കെയുള്ള മഹത്വചനം മുന്നോട്ടുവെക്കുമോ എന്നറിയില്ല. എന്തായാലും സ്വാനുഭവമാണ് തൻ്റെ കവിതയുടെ നേരും കരുത്തുമെന്നു കരുതുന്ന ഒരു കവി എഴുതിയ കവിതയാണ് ഇതോടൊപ്പം.



മനുഷ്യൻ്റെ കൈയ്യോ കാലോ മറ്റേതെങ്കിലും അവയവമോ വെട്ടിയെടുത്ത് കുഴിച്ചിട്ട് വെള്ളമൊഴിച്ച് നോക്കിയ ശേഷമുള്ള നിരീക്ഷണത്തിൽ നിന്നാണോ കവിയ്ക്ക് ഇതെഴുതാൻ സാധിച്ചത് എന്നൊരു സംശയം കവിയുടെ കാവ്യവിശ്വാസത്തെ മാനദണ്ഡമാക്കിയാൽ ഉണ്ടാകേണ്ടതാണ്. പക്ഷേ കവിയുടെ ജീവിതാനുഭവമൊന്നും ഇല്ലാത്ത ഞാൻ അങ്ങനുള്ള സംശയമൊന്നും ഉന്നയിക്കാൻ യോഗ്യനല്ലല്ലോ!

ശാസ്ത്രം, ചരിത്രം തുടങ്ങിയവ മനുഷ്യന്റെ ജ്ഞാനാഭിലാഷവും കവിത പോലുള്ള കലാസൃഷ്ടികൾ മനുഷ്യന്റെ സൗന്ദര്യബോധവും അർത്ഥാന്വേഷണവും നിറവേറ്റാൻ ശ്രമിക്കുന്നു എന്നാണു എൻ്റെ ധാരണ. നമ്മുടെ ജീവിതത്തിൽ ഇവ ഭിന്നമല്ല, പരസ്പരപൂരകമായി പ്രവൃത്തിക്കേണ്ടവയാണെന്നും തോന്നാറുണ്ട്. ഉദാഹരണത്തിന്, മെഡിക്കൽ സയൻസ് രോഗം മാറ്റുമ്പോൾ കവിത രോഗിയുടെ ആത്മവിശ്വാസവും ജീവിതബോധവും വളർത്തുന്നത് കാണാം.

എന്തുകൊണ്ടെന്നറിയില്ല, ഇദ്ദേഹത്തെ പോലുള്ള കവികൾക്ക് മനുഷ്യവിദ്വേഷം പ്രചരിപ്പിക്കാനുള്ള വഴിയാണ് ഏറെക്കാലമായി കവിത. ശാസ്ത്രീയമായും രാഷ്ട്രീയമായും വിലയിരുത്തേണ്ട പരിസ്ഥിതി വിഷയങ്ങളെ അതിനു മറയാക്കി പിടിക്കുന്നു. ശാസ്ത്രവും കലയും അഥവാ യുക്തിബോധവും സർഗ്ഗവൈഭവവും വിപരീതങ്ങളാണെന്ന പൊതുബോധം ഉറപ്പിക്കുന്നു. ഇതൊരു ഭാവുകത്വ പ്രശ്നം മാത്രമല്ല; തിരിച്ചറിവില്ലായ്മയുടെ പ്രശ്നം കൂടിയാണ്. ഇയാളെ പോലുള്ളവർ വലിയ ദോഷം ചെയ്യുന്നതാണെന്ന് തോന്നുന്നത് കൊണ്ട് ഇത്രയെങ്കിലും പറയുന്നു.

___

കവിതയിൽ മരങ്ങളും ഭൂമിയും തമ്മിലുള്ള ബന്ധത്തെ മാത്രം സ്നേഹമായി കാണുന്നു. ഇത് കാൽപ്പനിക ഭാവുകത്വത്തിന്റെ തുടർച്ചയായി വായിക്കാം. എന്നാൽ യാഥാർത്ഥ്യത്തിൽ മരങ്ങളുടെ നിലനിൽപ്പ് പോലും ഭൂമിയെ 'ചൂഷണം' ചെയ്തുകൊണ്ടാണ്. മണ്ണിലെ പോഷകങ്ങൾ, ജലം, സൂക്ഷ്മജീവികളുടെ ചുറ്റുപാട് എന്നിവയെല്ലാം അവർ സ്വന്തമാക്കുന്നുണ്ട്, 'ചൂഷണം' ചെയ്യുന്നുണ്ട്. ചില സാഹചര്യങ്ങളിൽ മരങ്ങൾ ഭൂമിയുടെ സമതുലിതാവസ്ഥയ്ക്ക് തന്നെ പരിക്കേൽപ്പിക്കും: വേരുകൾ മണ്ണിൽ മറ്റൊന്നിനും ഇടം നൽകാതാക്കും, ജലസ്രോതസ്സുകൾ വറ്റിക്കും, ഭൂമിയുടെ ഘടനയെ തന്നെ തകർക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നിട്ടും, കവിതയിലെ ഭൂമി മരങ്ങളെ സ്നേഹിക്കുന്നു. അവയ്ക്ക് എങ്ങനെ വന്നാലും വളരാൻ വഴി ഒരുക്കുന്നു. (ബയോളജി അറിയില്ല ഇയാൾക്ക് എന്നൊന്നും ഞാൻ ആക്ഷേപിക്കുന്നില്ല, അതെന്റെ മാന്യത). ഭൂമിയ്ക്ക് മനുഷ്യനോട്‌ മാത്രം ഇഷ്ടമില്ല. മനുഷ്യനും പല രീതിയിൽ പ്രകൃതിയെ ചൂഷണം ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം ചൂഷണങ്ങൾ ഏറെയും വലിയ അധികാരഘടനയുടെ ഭാഗമായി നടക്കുന്നതുമാണ്. അവയെ പ്രതിഷേധം കൊണ്ടും ശാസ്ത്രീയ-സാങ്കേതിക മാർഗ്ഗങ്ങൾ കൊണ്ടും നേരിടുന്നതും മനുഷ്യർ തന്നെയാണ്. പ്രകൃതിയിലെ മറ്റു ജീവികളും പ്രതിഭാസങ്ങളും വഴിയുണ്ടാക്കുന്ന ഡാമേജുകളെ തരണം ചെയ്യാൻ തങ്ങളുടെ കൂടി നിലനിൽപ്പിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് മനുഷ്യർ ആണ്. കവിയ്ക്കുള്ളത് പ്രകൃതിസ്നേഹമല്ല, മറിച്ച് മനുഷ്യ വിദ്വേഷം മാത്രമാണെന്ന് വരുന്നതും ഈ വസ്തുത അയാൾക്ക് വിഷയമല്ല എന്നതുകൊണ്ടാണ്. ഇതാണ് വീരാൻകുട്ടി കവിതകളുടെ പൊതുമനോനില. മനുഷ്യനെ ഭൂമിയെ ചൂഷണം ചെയ്യുന്നവനായി മാത്രമാണ് അയാൾക്ക് കാണാൻ ആകുന്നത്. മറ്റു ജീവികളുടെയും പ്രതിഭാസങ്ങളുടെയും ഇടപെടലിന്റെ ഫലമായി ഉണ്ടായ ഡാമേജുകൾ പോലും പരിഹരിക്കാൻ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ അയാൾക്ക് വിഷയമല്ല. കവിത എഴുതി പ്രകൃതിയെ സംരക്ഷിക്കാം 'എന്നുറപ്പുള്ള' വിഡ്ഢിയാണ് അയാൾ. മനുഷ്യന്മാർ ഇത്രമാത്രം ദോഷം ആണെങ്കിൽ, താനെന്തിനാ ഭൂമിയെ ദ്രോഹിച്ച് ജീവിക്കുന്നത് എന്ന ചോദ്യം സ്വയം ഉന്നയിക്കാനുള്ള മാന്യത എങ്കിലും അയാൾ കാണിക്കണം. ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്ന് അയാളോട് ഞങ്ങൾ ആരും പറയാൻ പോകുന്നില്ല.

_____

മരസ്നേഹികളായ കവികളെ പരിസ്ഥിതി സ്നേഹികളായി വിലയിരുത്തുന്നത് സ്വാഭാവികമാണ്. മരങ്ങൾ, ഉറുമ്പുകൾ പോലുള്ള ചെറുജീവികൾ, നദികൾ എന്നിവ കവിതയിൽ ഉപയോഗിക്കപ്പെടുമ്പോൾ അവയ്ക്കുമേൽ കവി നടത്തുന്ന വർണ്ണനകൾക്കും കൽപ്പനകൾക്കും സൗന്ദര്യാത്കമമായ മൂല്യം വർദ്ധിക്കുന്നത് അവയെ പരിസ്ഥിതിനൈതികതയുടെ അളവുകോലിൽ വിലയിരുത്തുന്നതു വഴിയാണ് (പരിസ്ഥിതിയുടെ ഉപയോഗമൂല്യം). ഈ ആനുകൂല്യം എല്ലാ കവികൾക്കും നൽകാറുണ്ടെന്നും കരുതാനാകില്ല. കുഴൂർ വിത്സൻ്റെ മരക്കവിതകൾക്ക് ലഭിച്ചിട്ടില്ലാത്ത അധികമാനം വീരാൻകുട്ടിയുടെ കവിതകൾക്ക് ലഭിക്കുന്നത് കാണാം. കൾച്ചറൽ കാപ്പിറ്റൽ ഇവിടെ പ്രധാനമാണ്. കവി തന്നെത്തന്നെ സിലബസ്സുകളിലും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെ ബ്രാൻഡ് ചെയ്യുന്നു എന്നതും പ്രധാനമാണ്. പാരിസ്ഥിതിക പ്രശ്നത്തെ ആഴത്തിൽ അഭിസംബോധന ചെയ്യുന്ന കവിതകൾ മലയാളത്തിൽ വരേണ്ടതുണ്ട്. മനുഷ്യവിദ്വേഷമല്ല പരിസ്ഥിതിസ്നേഹത്തിൻ്റെ അടിസ്ഥാനം. അങ്ങനെ ആകുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ സാമൂഹികമായ ഉത്തരവാദിത്വമാണ്. പരിസ്ഥിതിദിനത്തിൽ 'മരം നടുക' എന്നൊരു പ്രതീകാത്മക പ്രവൃത്തിയുണ്ട്. വന്നുവന്നു അതിലെ പ്രതിരൂപാത്മകമായ സ്വഭാവം മാറി അക്ഷരാർത്ഥത്തിൽ ലോകത്തുള്ള എല്ലാ പാരിസ്ഥിതിക പ്രശ്നത്തിനും പരിഹാരം മരം നടൽ ആണെന്ന നിലയിൽപ്പോലും കാര്യങ്ങളെത്തിയിട്ടുണ്ട്. ഇതിൻ്റെ മറ്റൊരു മുഖമാണ് കവികളുടെ മനുഷ്യവിദ്വേഷത്തെയും മരസ്നേഹത്തെയും പരിസ്ഥിതിസ്നേഹമായി കരുതുന്നതും. വീരാൻകുട്ടിയുടെ മനുഷ്യവിരുദ്ധത അദ്ദേഹത്തിൻ്റെ പല നിലപാടുകളിലും വെളിപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് വീര്യമുള്ള ഭാഷയിൽ അത് ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്. ഇത് സ്വകാര്യമായി അദ്ദേഹത്തെ പലരും നേരത്തെ തന്നെ അറിയിച്ചിട്ടുള്ള വിമർശനം കൂടിയാണെന്ന് ഓർക്കണം. പരിസ്ഥിവിഷയത്തെ ഇമ്മട്ടിൽ ടൊക്കണൈസ് ചെയ്ത് തനിക്കാക്കി വെടക്കാക്കുന്ന കവികളെ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുക തന്നെ വേണം. അതിൻ്റെ പേരിൽ വിവരദോഷികളായ അദ്ദേഹത്തിൻ്റെ ശിങ്കിടികളും ആരാധകരും എന്തൊക്കെ അധിക്ഷേപം നടത്തിയാലും ഞാനത് ചെയ്യും. സോഷ്യൽ കാപ്പിറ്റൽ ഉണ്ടാകില്ല, എൻ്റെ എഴുത്തുകൾക്ക് ഇടം ലഭിക്കില്ല, പലയിടത്തും പരിഗണിക്കപ്പെടില്ല എന്നൊക്കെയുള്ള നഷ്ടങ്ങളേ എനിക്ക് ഇതുവഴി ഉണ്ടാകാനുള്ളൂ. പക്ഷേ എത്രകാലം ഇതൊക്കെ നിഷേധിക്കാൻ ഇവർക്കാകുമെന്ന് ഞാനുമൊന്ന് നോക്കട്ടെ. ഇതിനെ ഒരു സെൻസിബിലിറ്റി പ്രശ്നമായി അഭിസംബോധന ചെയ്യാം എന്നാണു ഞാൻ ആദ്യം കരുതിയത്. പക്ഷേ, ഇതൊരു രാഷ്ട്രീയപ്രശ്നം കൂടിയാണ്. അപ്പോപ്പിന്നെ ആദ്യം അങ്ങനെ തന്നെ നേരിടുന്നു. തൻ്റെ മനുഷ്യവിദ്വേഷത്തെ ന്യായീകരിക്കാൻ അങ്ങേയറ്റം മനുഷ്യപക്ഷത്ത് നിൽക്കുന്ന ഷിംബോസ്കയുടെ കവിത വളച്ചൊടിച്ച് പരിഭാഷ ചെയ്യാൻ വീരാൻകുട്ടി നടത്തിയ നീക്കമൊക്കെ ഇക്കാലം കൊണ്ട് അയാൾ കൈവശപ്പെടുത്തിയ കൾച്ചറൽ കാപ്പിറ്റൽ ഇല്ലാതാക്കാൻ പോലും ഇടയാക്കുന്നു എന്നതാണ് അദ്ദേഹം തിരിച്ചറിയേണ്ടത്. ഇത്രയേറെ വർഷം കവിതയിൽ നിൽക്കുന്നെന്ന് പറയുന്ന ഒരാൾക്ക് ഒരു കവിത പോലും വായിച്ച് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നത് എന്തൊരു വിരോധാഭാസം. കഷ്ടം!

____

ശാസ്ത്രമൊക്കെ നോക്കുകയാണെങ്കിൽ പിന്നെന്തിനാണ് കവിത? എന്നോട് ഈയിടെ ഒരാൾ ചോദിക്കുകയുണ്ടായി.

കൗതുകത്തിൽ കവിത കാണുന്നവരാണെങ്കിൽ ശാസ്ത്രവും ചരിത്രവും തത്വചിന്തകളും മനോഹരമായ കവിതകൾ തന്നെ, എനിക്കു അദ്ദേഹത്തോട് പറയാൻ തോന്നി.

ഉദാഹരണത്തിന്, The Hidden Life of Trees പുസ്തകത്തിൽ inosculation എന്നൊരു കാര്യത്തെപ്പറ്റി പറയുന്നു. ഒരേ ജനുസ്സിൽപ്പെട്ടതോ സഹജീവനത്തിന് വഴങ്ങുന്നവരോ ആയ മരങ്ങളുടെ വേരുകൾ കാലക്രമേണ മണ്ണിനുള്ളിൽ 'കെട്ടിപ്പിടിക്കും'. അധികം അകലെയല്ലാതെ, എന്നാൽ തമ്മിൽ മത്സരബുദ്ധിയുണ്ടാക്കാൻ അത്രയുമടുപ്പം ഉണ്ടാകാതെ നടുകയേ വേണ്ടൂ. ഇങ്ങനെയുള്ള മരങ്ങളിൽ ഒരു മരം ശോഷിച്ചു തുടങ്ങിയാലും മറ്റുള്ളവ അവയ്ക്ക് സഹായം നൽകുന്നു. സഹായം മാത്രമല്ല കേട്ടോ, രോഗങ്ങളും കീടങ്ങളെയും അവർ പങ്കുവെക്കുന്നു.
ഒരു തരത്തിൽ നോക്കിയാൽ മനുഷ്യർ മണ്ണിലെഴുതുന്ന കവിതയാണ് ശാസ്ത്രീമായ കൃഷി. പരിസ്ഥിതിസ്നേഹികളായ ഏറ്റവും മികച്ച കവികൾ, ഇങ്ങനെയുള്ള കർഷകർ തന്നെ. ശാസ്ത്രം, പ്രകൃതിയെ എങ്ങനെ സ്നേഹിക്കാം, മനോഹരമായ സഹജീവനം എങ്ങനെ സാധ്യമാക്കാം എന്നെല്ലാം ബോധ്യപ്പെടുത്തുന്നു. കവികൾക്ക് കേവലകൗതുകത്തിന് അപ്പുറത്തേക്ക് തന്റെ അനുഭവത്തെയും ഭാവനയെയും കൊണ്ട് സഞ്ചരിക്കാനുള്ള വെല്ലുവിളിയുയർത്തുന്നു. പ്രകൃതിയെ അറിഞ്ഞു സ്നേഹിക്കാൻ നമ്മൾ മനുഷ്യരെ പ്രാപ്തിയുള്ളവരാക്കുന്നു.

____ 


(വ്യക്തിപരമാകണമെന്ന് കരുതിയതല്ല, എങ്കിലും വീരാൻകുട്ടി ഞാൻ അടക്കമുള്ള ചില കവികളും കവിതാവായനക്കാരും ഉന്നയിച്ച വിമർശനത്തെ നുണയിലൂടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതുകൊണ്ട് വ്യക്തമാക്കുന്നു)

വീരാൻകുട്ടിയുടെ ചില കവിതകളിലെ മനുഷ്യവിദ്വേഷം ചൂണ്ടിക്കാണിക്കുക വഴി മനുഷ്യകേന്ദ്രീകൃതമായ ലോകത്തിനു വേണ്ടിയുള്ള വാദമല്ല ഞാൻ മുന്നോട്ടു വെക്കുന്നത്. എൻ്റെ വിമർശത്തിൻ്റെ അടിസ്ഥാനം പരിസ്ഥിതിസ്നേഹമെന്നത് മനുഷ്യവിദ്വേഷമാകരുത് എന്നതാണ്. പ്രകൃതിയിൽ മറ്റേതൊരു ജീവജാലത്തെയും അജൈവവസ്തുക്കളെയും പോലെ മനുഷ്യനും നിലനിൽക്കാൻ സാധിക്കണം. സഹജീവനം സാധ്യമാക്കുക എന്നതാണ് എൻ്റെ രാഷ്ട്രീയനിലപാട്. മനുഷ്യരുടെ സാന്നിധ്യം പോലുമില്ലാത്ത കവിതകൾ എഴുതിക്കൊണ്ട് ഞാൻ വെളിപ്പെടുത്താൻ ശ്രമിച്ച രാഷ്ട്രീയം മനുഷ്യകേന്ദ്രീകൃതമല്ല ഈ ലോകം എന്നുതന്നെയാണ്. അതിനർത്ഥം മനുഷ്യൻ ഇവിടെ ജീവിക്കാൻ അർഹനല്ല എന്നല്ല. മനുഷ്യനോളം മറ്റുള്ളവയ്ക്കും മറ്റുള്ളവയോളം മനുഷ്യനും അതിനു അർഹതയുണ്ട്. മനുഷ്യർക്ക് മനുഷ്യരോട് ചേർന്നു മാത്രമല്ല അർത്ഥനിർമ്മിതിയും അനുഭൂതി നിർമ്മിതിയും സാധ്യമാകുന്നത്.
ഞാൻ ആദ്യം ചൂണ്ടിക്കാണിച്ച മനുഷ്യവിദ്വേഷപ്രചരണത്തിനായി വീരാൻകുട്ടി എഴുതിയ പ്രൊപ്പഗണ്ട കവിതയിലെ അതേ ദൃശ്യത്തെ എൻ്റെ ഒരു കവിതയിലെ ഒരു സ്റ്റാൻസയായത് എങ്ങനെയെന്നു നോക്കൂ:
മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.
ഇത് എൻ്റെ 'കാണൽ' എന്ന കവിതയിലെ ഒരു സ്റ്റാൻസ മാത്രമാണ്. കാണുക എന്ന പ്രവൃത്തിയെ പ്രശ്നവത്കരിക്കുക എന്നതായിരുന്നു ആ കവിതയിലൂടെ ഞാൻ ഏറ്റെടുത്ത വെല്ലുവിളി. പൊതുവെ നിഗമനങ്ങളോ തീർപ്പുകളോ നൽകുന്ന കവിയല്ല ഞാൻ. സന്ദിഗ്ദ്ധാർത്ഥത എൻ്റെ കവിതകളുടെ ഒരു സ്വഭാവമാകുന്നതും അതിനാലാണ്. വീരാൻകുട്ടി കവിതകൾക്ക് പൊതുവെ തീർപ്പുകളുണ്ട് എന്നതിനാൽ കൂടിയാണ് അതിലെ ഇത്തരം ആശയപ്രചാരണ (പ്രൊപ്പഗണ്ട) സ്വഭാവം വെളിപ്പെടുന്നത്. തീർപ്പുകൾ കൽപ്പിക്കുന്ന മനോനില കവിതയിൽ നന്നെന്ന അഭിപ്രായം എനിക്കില്ല.അത് വേണമോ വേണ്ടയോ എന്നത് കവിയുടെ തീരുമാനം.

ചരിത്രമോ അധികാരഘടനയോ രൂപപ്പെടുന്നത് മനുഷ്യരിലൂടെ മാത്രമല്ല, ലോകനാശത്തിലേക്ക് നയിക്കുന്ന ഇടപെടലുകൾ നടത്തിയ മനുഷ്യരെ മാത്രം എണ്ണിപ്പറയാൻ പറ്റുകയും പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്രകൃത്യാലുള്ള പ്രതിഭാസങ്ങൾ കാണാനാകുന്നുമില്ല വീരാൻകുട്ടിയ്ക്ക് എന്നത് എന്തുകൊണ്ടാകും? മനുഷ്യകേന്ദ്രീകൃതമാണ് അദ്ദേഹത്തിൻ്റെ മനോനില എന്നതുതന്നെ കാരണം. മനുഷ്യരോടുള്ള സ്നേഹം മാത്രമല്ല മനുഷ്യകേന്ദ്രീകൃതമായ മനോനിലയുടെ അടിസ്ഥാനം. മനുഷ്യരോടുള്ള വെറുപ്പും മനുഷ്യകേന്ദ്രീകൃതമാണ്. മനുഷ്യനെപ്പറ്റിയുള്ള എല്ലാ നല്ല ആശയങ്ങളെയും ഇടപെടലുകളെയും അദ്ദേഹം നിരസിക്കുന്നു, മറിച്ച് മനുഷ്യനെ കുറ്റം, കപടം, നാശം, വഞ്ചന എന്നിവയുടെ രൂപത്തിൽ മാത്രം ചിത്രീകരിക്കുന്നു (അദ്ദേഹത്തിൻ്റെ ഇന്ന് രാവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് കാണുക). ഇതിൽ വെളിപ്പെടുന്നത് പരിസ്ഥിതിസ്നേഹമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ അല്ല.

(ഇനി പറയുന്നത് വീരാൻകുട്ടിയ്ക്ക് ബാധകമാണോ എന്നത് അദ്ദേഹം സ്വയം വിലയിരുത്തി തീരുമാനിക്കേണ്ടതാണ്)

നമ്മുടേത് പോലുള്ള ജാതിവ്യവസ്ഥയും സാമ്പത്തികവിവേചനവും ശക്തമായ വികസ്വരരാജ്യങ്ങളിൽ സാധാരണ മനുഷ്യരുടെ ജീവിതം കഷ്ടമാണ്. അത്തരത്തിൽ കഷ്ടപ്പെട്ട ജീവിതം നയിച്ചുകൊണ്ട് ഭേദപ്പെട്ട ജീവിതത്തിലേക്ക് ചെന്നെത്താൻ ശ്രമിക്കുന്ന അനേകം മനുഷ്യരിൽ ഒരാളാണ് ഞാൻ. സമ്പത്തില്ല, പലകാര്യങ്ങളാൽ നല്ല വിദ്യാഭ്യാസം ലഭിച്ചില്ല, 10-12 മണിക്കൂർ ദിവസവും തൊഴിൽ ചെയ്യാനായി നീക്കിവെക്കേണ്ടി വരുന്നു, ജാതീയമായതും സാമ്പത്തികവുമായ വേർതിരിവുകൾ പലതരത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തിപരമായ വിഷമങ്ങൾ തരണം ചെയ്തു മെച്ചപ്പെട്ട സഹജീവനമെന്ന ആശയത്തിൽ കേന്ദ്രീകരിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അനേകരിൽ ഒരാളാണ് ഞാൻ. അങ്ങനെയുള്ള മനുഷ്യർക്ക് ആളുകൾ ഉന്നയിക്കുന്ന മനുഷ്യവിദ്വേഷത്തിനു പിന്നിലുള്ള മനോനില എന്തെന്ന് തിരിച്ചറിയാൻ സാധിക്കും. അതുകണ്ടാൽ വേദനിക്കും. ആ വേദനയെ വൈകാരികമായി പ്രകടിപ്പിക്കാതെ ബൗദ്ധികമായി നേരിടുന്നത് ഞങ്ങൾക്കൊപ്പം നിൽക്കാൻ ഈ നാട്ടിലെ ഒരു ബുദ്ധിജീവിയും കാണില്ല എന്ന ബോധ്യത്തിലാണ്.

പരിസ്ഥിതിസ്നേഹം ഇന്ന് പലർക്കും മറ്റു മനുഷ്യർക്കുമേൽ പ്രയോഗിക്കാവുന്ന സദാചാരാധികാരം കൂടിയാണെന്ന കാര്യം നമ്മൾ ശ്രദ്ധിക്കാതെ പോകരുത്. 'ബ്രാഹ്മണശാപം', 'ഗുരുനിന്ദ പാപം' പോലുള്ള പ്രയോഗങ്ങൾ ഇന്ന് അധികാരപ്രയോഗത്തിനായി ഉപയോഗിക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരേണ്യമനോഭാവമുള്ളവർ തന്ത്രപരമായി എടുത്തു പ്രയോഗിക്കുന്ന ഒരു ആയുധമായി മാറിയിട്ടുണ്ട് പരിസ്ഥിതിസ്നേഹം. വർക്കിംഗ് ക്ലാസ്സിനെയും സ്ത്രീകളെയും മറ്റു അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും പരിഗണിക്കാതെയോ അതല്ലെങ്കിൽ മനുഷ്യവിദ്വേഷത്തിൽ ഊന്നിയുള്ളതോ ആയ പരിസ്ഥിതിവാദത്തിൻ്റെയെല്ലാം അടിസ്ഥാനം ഇതാകാം. സഹജീവനം ആണ് പരിസ്ഥിതിവാദത്തിൻ്റെ അടിസ്ഥാനമാകുന്നതെങ്കിൽ നിങ്ങളുടെ പരിഗണനയിൽ വരാൻ പോകുന്നത് പ്രകൃതിയിലെ മനുഷ്യാധികാരം മാത്രമല്ല, മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അധികാരഘടന കൂടിയാകും.
ഒരിക്കൽക്കൂടി പറയുന്നു, മനുഷ്യവിദ്വേഷത്തിനു എതിരെയാണ് എൻ്റെ നിലപാട്. അതിനെ പരിസ്ഥിതിവിരുദ്ധതയാക്കി ചിത്രീകരിക്കുന്നത് നുണയാണ്. വിമർശനത്തെ നേരിടാതെയുള്ള ഒളിച്ചോട്ടമാണ്. തങ്ങളുടെ അഹന്ത മാറ്റിവെച്ച് സ്വയം തിരുത്താൻ അത്തരക്കാർ തയ്യാറാകണം. 

___ 

ഭൂമിക്ക് മനുഷ്യനെക്കാൾ വിനാശം വരുത്തിയ പ്രകൃതിദുരന്തങ്ങളും പ്രതിഭാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും മനുഷ്യർ ഭൂമിയിൽ ഉണ്ടാകുന്നതിനു മുമ്പാണ് നടന്നിട്ടുള്ളത്. അതിനാൽ മനുഷ്യൻ ഇല്ലെങ്കിൽ ഭൂമിയിൽ എല്ലാം നല്ലതായിരിക്കും എന്ന 'പ്രതീക്ഷ' അസ്ഥാനത്താണ്. mass extinctions പലതും നടന്നത് മനുഷ്യരുടെ സാന്നിദ്ധ്യത്തിൽ പോലുമല്ല. മനുഷ്യർ ഇല്ലാതായാലും ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ, വംശനാശങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരും എന്നുതന്നെയാണ് ഇതിനർത്ഥം. ജീവജാലങ്ങളുടെ നിലനിൽപ്പുത്തന്നെ ഇതര ജീവികളെയും അജൈവവസ്തുക്കളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ഈ ഉപയോഗപ്പെടുത്തലിൽ സഹജീവനത്തിന്റെ ധാരണകൾ, പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങൾ എല്ലാം മുന്നോട്ടുവെച്ചത് മനുഷ്യൻ്റെ സംസ്കാരമാണ്. പ്രകൃത്യാ തന്നെ ഇല്ലാതാകുമായിരുന്ന നിരവധി സ്പീഷീസുകൾ മനുഷ്യരുടെ ഇടപെടലിലൂടെ സംരക്ഷിക്കപ്പെട്ടിട്ടില്ലേ? സ്വയം വിമർശനം നടത്തുന്ന എത്ര ജീവികളും സസ്യങ്ങളും ഭൂമിയിലുണ്ട്? വൈദ്യശാസ്ത്രം, പരിസ്ഥിതി നിയമങ്ങൾ, വന്യജീവി സംരക്ഷണം, കാലാവസ്ഥാ ഗവേഷണം എന്നിവയെല്ലാം മനുഷ്യർ നടത്തുന്നത് മനുഷ്യർക്ക് വേണ്ടി മാത്രമാണോ? മനുഷ്യർ ഇല്ലെങ്കിൽ ഭൂമിക്ക് മോക്ഷം ലഭിക്കും എന്നൊക്കെ ചിന്തിക്കുന്നതിൻ്റെ അടിസ്ഥാനം എന്താണ്? മനുഷ്യൻ ഭൂമിയോട് പലതരം തെറ്റുകൾ ചെയ്തു എന്നത് കണക്കാക്കുമ്പോൾ, മറ്റു ജീവജാലങ്ങൾ ചെയ്ത തെറ്റുകൾ കാണുന്നില്ലേ? പല ജീവികളും ക്രമാതീതമായി പെരുകാറില്ലേ? വൈറസുകളും ബാക്ടീരിയകളും എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയുയർത്താറില്ലേ? ചില സസ്യങ്ങൾ മണ്ണിന്റെ പോഷകങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി മറ്റു സസ്യങ്ങൾക്ക് വളരാനുള്ള 'അവകാശം' നിഷേധിക്കുന്നില്ലേ? തിരുത്താനുള്ള മനുഷ്യൻ്റെ ശേഷിയും മനോഭാവവും വിഷയമല്ലേ? ഇതെല്ലാം മുന്നിൽ ഉണ്ടായിരിക്കെ മനുഷ്യരെ ഭൂമിയ്ക്ക് ഉപകാരമില്ലാത്ത രണ്ടാം തരക്കാരായും ഭൂമിയ്ക്ക് അനിഷ്ടമുള്ള ജീവിയായും മറ്റെല്ലാ ജീവികൾക്കും ശേഷം ഇടമുണ്ടെങ്കിൽ മാത്രം ഒരു മൂലയിൽ വെച്ചാൽ മതിയെന്നുമൊക്കെ എഴുതുന്ന കവിയുടെ മനോനില മനുഷ്യവിദ്വേഷമല്ലേ?

(നിഷി ലീല ജോർജിൻ്റെ പോസ്റ്റിലിട്ട കമൻ്റ്)

____


(നിഷി ലീല ജോർജിന്റെ ഒരു ചോദ്യത്തിനുള്ള മറുപടി. വർഗ്ഗസമരവുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം)

വൈരുദ്ധ്യങ്ങളെ പരസ്പരം എതിരാക്കി ഇരുധ്രുവങ്ങളിൽ സ്ഥാപിച്ചു നിർത്തുന്നത് അഭിസംബോധന ചെയ്യേണ്ട വിഷയത്തെ ലഘൂകരിക്കലാണ്. മനുഷ്യൻ vs പ്രകൃതി എന്ന സങ്കൽപ്പത്തിൽ നിന്നും ചെന്നെത്തുന്ന മനുഷ്യവിദ്വേഷത്തിൻ്റെ അങ്ങേയറ്റമാണ് വീരാൻകുട്ടിയുടെ ചില കവിതകളിലും പ്രസ്താവനകളിലും വെളിപ്പെട്ടിട്ടുള്ളത്. വിദ്വേഷവും വിമർശനവും ഒന്നല്ല, വ്യത്യാസമുണ്ട്.

പുരുഷൻ vs. സ്ത്രീ എന്നതിലും കാപ്പിറ്റൽ vs. ലേബർ എന്നതിലും വെളിപ്പെടേണ്ടത് വിദ്വേഷമല്ല. വിമർശനമാണ്, അതായത് അധികാരഘടനയുടെ നീതികേടുകൾ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ്. പ്രകൃതിയ്ക്കുള്ളിൽ നിൽക്കുന്ന മനുഷ്യനെ പ്രകൃതിയ്ക്ക് എതിരായി ചിത്രീകരിക്കുന്നതും രണ്ട് സ്വത്വങ്ങളിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും അവർക്കിടയിലെ അധികാരബന്ധത്തെയും വൈരുദ്ധ്യങ്ങളെയും എതിർപ്പുകളെയും അതുമായി സമീകരിക്കുന്നതും വിഷയത്തിലെ സങ്കീർണ്ണതകളെ വിശകലനം ചെയ്യാത്തത് കൊണ്ടാണ്. അധികാരഘടനയിലെ ദ്വന്ദ്വങ്ങളിൽ നിന്നുകൊണ്ടുള്ള ഈ സമീകരിക്കൽ നീതികേടിലേക്ക് നയിക്കും.

ഓരോ വിഷയത്തെയും വേർപെടുത്തി വിശകലനം ചെയ്യണം. capital vs. labour എന്നതൊരു historical–structural contradiction ആണ്. അതിങ്ങനെ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. പ്രകൃതി മനുഷ്യനിൽ നിന്നും വേറിട്ട ഒന്നല്ല എന്ന വസ്തുത പ്രധാനമാണ്. അതേസമയം കാപ്പിറ്റലിസ്റ്റ് പ്രൊഡക്ഷൻ മനോഭാവത്തിന്റെ കുറ്റം സർവ്വമനുഷ്യൻ്റെയും തലയിൽ കെട്ടിവെക്കുന്നതാണ് വീരാൻകുട്ടിയെ പോലെയുള്ള കവികളുടെയും സമാനമനസ്കരുടെയും നിലപാട്. അവിടെയാണ് ഒരു വിഭാഗത്തോടുള്ള വിദ്വേഷമാണ് അദ്ദേഹത്തിനുള്ളതെന്ന് വെളിപ്പെടുന്നത്. ശാസ്ത്രീയസമീപനം അടിസ്ഥാനമാകേണ്ട പൊളിറ്റിക്കൽ മൂവ്മെന്റ് ആണ് പരിസ്ഥിതി വാദം. അതൊരു കാല്പനികവികാരമായി ചുരുങ്ങേണ്ടതല്ല.

അധികാരഘടനയ്ക്കുള്ളിലെ നീതികേടാണ് നമ്മൾ നേരിടുന്നത്. മനുഷ്യനെയല്ല, പുരുഷനെയല്ല. അവർക്ക് സവിശേഷാധികാരം നൽകാനിടയായ ഘടനയെയാണ് നേരിടുന്നത്. മനുഷ്യൻ vs പ്രകൃതി എന്നതിലേക്ക് ചുരുക്കുമ്പോൾ, ഇമ്മാതിരി ചൂഷണങ്ങളെല്ലാം വൻതോതിൽ ചെയ്യുന്ന കാപ്പിറ്റലിസത്തിനു തടിയൂരാനുള്ള വഴിയുണ്ടാക്കി കൊടുക്കുകയാണ്. ഇതാണ് വീരാൻകുട്ടിയെ പോലെയുള്ള കവികളുടെയും പരിസ്ഥിതി സ്നേഹമെന്ന പേരിൽ കപടനാട്യം മാത്രമുള്ളവരുടെയും രാഷ്ട്രീയം, ഒരുപരിധിവരെ അതൊക്കെ സഹിക്കാമെങ്കിലും അതിൽ മനുഷ്യവിദ്വേഷം പച്ചയായി വെളിപ്പെടുന്നത് എതിർക്കപ്പെടേണ്ടതാണ്.

ക്ലാസ് പൊളിറ്റിക്സിന് ജെൻഡർ പൊളിറ്റിക്സിനെയും ജാതിയെയും അഭിസംബോധന ചെയ്യാതെ ഫലപ്രദമാകാൻ സാധിക്കില്ല. ജെൻഡർ പൊളിറ്റിക്സിനു ജാതിയെയും ക്ലാസിനെയും പരിഗണനയ്ക്ക് എടുത്തേ പറ്റൂ. ജാതിയുമായി ബന്ധപ്പെട്ടുള്ള അനീതിയെ നേരിടുമ്പോൾ അതിൽ നിന്നും ക്ലാസ്സിനെയും ജെൻഡറിനെയും അടർത്തി മാറ്റിയാലും നീതികേട് നടക്കും. ഇത് പരിസ്ഥിതിവാദത്തിനും ബാധകമാണ്. ഒരുപക്ഷെ എല്ലാ പൊളിറ്റിക്കൽ മൂവ്മെന്റുകൾക്കും ബാധകമാണ്.

കാല്പനികതയുടെ കുറവ്

ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന പ്രധാന ജനപ്രിയ ഭാവുകത്വത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനും അവയിൽ നിന്നും മുന്നോട്ടുസഞ്ചരിക്കാനിടയുള്ള സവിശേഷതകൾ എന്താകുമെന്നു തിരിച്ചറിയാനും എഴുത്തുകാർക്ക് സാധിക്കേണ്ടതുണ്ട്. ‘ലിറിക്കൽ ബല്ലാർഡി’ന് എഴുതിയ ആമുഖത്തിൽ വില്യം വേർഡ്സ്വെർത്ത് കവിതയെ ‘പ്രബലമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ’ എന്നു വിശേഷിപ്പിച്ചതിനെ മുൻനിർത്തി മാത്രമാണ് പലപ്പോഴും കാൽപ്പനിക കവിതയും അതിൻ്റെ ഭാവുകത്വവും വിലയിരുത്തപ്പെട്ടത്. പിൽക്കാലത്ത് കാല്പനികത ഒരു നിലവാരം കുറഞ്ഞ ഭാവുകത്വലക്ഷണമായിപ്പോലും വിലയിരുത്തപ്പെടാൻ തുടങ്ങി. അതിനൊരു പ്രധാന കാരണമായി എനിക്കു അനുഭവപ്പെടുന്നത് അലങ്കാരവർണ്ണനകളിലും അതിഭാവനയിലും അഭിരമിക്കുന്ന പ്രവണതയെ കാല്പനികതയായി മനസ്സിലാക്കാനും അവയ്ക്ക് തുടരെഴുത്തുകൾ ഉണ്ടാകാനും ഇടയായതാണ്.

അലങ്കാരവർണ്ണന ഒരു ജനാധിപത്യസ്വഭാവമല്ല മുന്നോട്ടുവെക്കുന്നത്. ഉള്ളതിനെ പെരുപ്പിച്ചു കാണിക്കുന്നത് പോലുള്ള സ്വഭാവങ്ങൾ അലങ്കാരവർണ്ണനകളിൽ ഉണ്ടാകാനിടയുണ്ട്. രാജഭക്തിയും ദൈവഭക്തിയും വെളിപ്പെടുത്താൻ ഉപയോഗിക്കപ്പെട്ട കാവ്യഘടകംകൂടിയാണല്ലോ അലങ്കാരവർണ്ണന. താളാത്മകമായ ഒഴുക്ക് (മുമ്പ് എഴുതിയ പോസ്റ്റ് കമന്റിൽ) എങ്ങനെയാണ് എഴുതപ്പെട്ട കാര്യത്തിലെ തീവ്രത ഇല്ലാതാക്കി കവിതയെ മയപ്പെടുത്തി വായനക്കാരെ മയക്കുന്നത്, അതിനു സമാനമായ ദോഷം ശക്തമായ കാര്യങ്ങൾ ഉന്നയിക്കുന്ന എഴുത്തുകൾക്ക് ഇത്തരം കാൽപ്പനികസ്വഭാവങ്ങൾ കൈവന്നാലും ഉണ്ടാകാം.

ഭാവുകത്വത്തിൻ്റെ ജനാധിപത്യവത്കരണത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ കാൽപ്പനിക കവികൾ മറ്റൊരു രീതിയിൽ വഹിച്ച പങ്കാണ് ഇക്കാലത്തു നിന്നുനോക്കുമ്പോൾ കാൽപ്പനിക കവിതയുടെ പ്രധാന നേട്ടവും മാറ്റവുമെന്നും നിരീക്ഷിക്കാനുമാകും. സാധാരണ മനുഷ്യർക്കും അഗാധമായ വൈകാരികാനുഭവങ്ങളുണ്ടെന്നും അവയുടെ ആവിഷ്കരണത്തിനായി അവരുടെ വ്യവഹാരഭാഷയിൽ കവിത സാധ്യമാണെന്നുമുള്ള ഭാവുകത്വത്തെ മുന്നോട്ടുവെക്കുകയായിരുന്നു വേർഡ്സ്വെർത്തിനെ പോലെയുള്ള കാൽപ്പനികകവികൾ. സമൂഹികമാറ്റത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള വിപ്ലവസ്വഭാവമുള്ള ഊർജ്ജമായി കാവ്യഭാവുകത്വത്തെ പെഴ്സി ബിഷ് ഷെല്ലി നിരീക്ഷിച്ചതും ഇതിനോട് ചേർത്തുകാണേണ്ടതുണ്ട്.

പക്ഷേ, ചങ്ങമ്പുഴ കൃഷ്ണപിള്ള സ്വാംശീകരിച്ചെടുത്ത കാൽപ്പനിക കവിതയുടെ സ്വഭാവ സവിശേഷതകളിലൂടെ കാൽപ്പനികതയെ അറിഞ്ഞ മലയാളികൾക്ക് എസ്. ജോസഫിലെ കാൽപ്പനിക ഭാവുകത്വം എളുപ്പത്തിൽ പിടികിട്ടിയില്ല എന്നതിന് ഒരു കാരണം കാൽപ്പനികതയെ അതിവൈകാരികതയിലൂന്നിയ വർണ്ണനകളിൽ മാത്രം ചുരുക്കിക്കാണാൻ ഇടയായതാകാം. സാധാരണ മനുഷ്യൻ്റെ ഭാഷയിൽ സാധാരണ മനുഷ്യൻ്റെ അനുഭവങ്ങളും വികാരങ്ങളും ആവിഷ്കരിക്കുക വഴി എസ്. ജോസഫ് കാൽപ്പനിക ഭാവുകത്വത്തിൻ്റെ ചില സ്വഭാവസവിശേഷതകൾ പ്രകടമാക്കി. അദ്ദേഹത്തിൻ്റെ ദളിത് അനുഭവപരിസരം ആ കാൽപ്പനിക ഭാവുകത്വത്തിൻ്റെ ജനാധിപത്യസ്വഭാവത്തിന് അധികമാനം നൽകി.

കാല്പനികസ്വഭാവത്തിന്റെ മനോഹാരിത പലപ്പോഴും പറയുന്ന വിഷയത്തിന്റെ ശക്തിയും ഊർജ്ജവും ഊറ്റാറുണ്ട്. മേൽപ്പറഞ്ഞ വിധത്തിൽ കാല്പനിക കവിയായ എസ്. ജോസഫിന്റെ കവിതകളിൽ ഇല്ലാത്ത രോഷവും ശക്തിയും ഊർജ്ജവും അലീനയുടെയും സുധീർ രാജിന്റെയും വിപിതയുടെയും കവിതകളിൽ അനുഭവപ്പെടുന്നത് ഇക്കാരണത്താലാകാം. കാല്പനികതയുടെ ജനാധിപത്യസ്വഭാവങ്ങൾ പോലും, കവിതയെ ഒരു രാഷ്ട്രീയായുധമാക്കി മാറ്റുന്നതിൽ ഗുണം ചെയ്യാനിടയില്ല. പലപ്പോഴും വിഷയത്തിന്റെ ശക്തി ഊറ്റും. അതിനാൽ മനോഹരമായ രാഷ്ട്രീയ കവിതകൾ എഴുതാൻ എസ്. ജോസഫിനെ മാതൃകയാക്കാം. ശക്തമായ രാഷ്ട്രീയ കവിതകൾക്ക് അദ്ദേഹം ഒരു മാതൃകയാകണം എന്നില്ല.

സ്ലൊവേനിയൻ കവി ടൊമാഷ് സാലമൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞ വർഷം പുറത്തിറങ്ങുകയുണ്ടായി.  ബ്രയാൻ ഹെൻറിയുടെ പരിഭാഷയിൽ പുറത്തുവന്ന ആ പുസ്തകത്തിൻ്റെ ആമുഖത്തിൽ കവി ഇല്യ കാമിൻസ്കി എഴുതിയത്: 

The poet Tomaž Šalamun did not like to speak about his five days in Yugoslav prison.

     When he was twenty-three years old, Šalamun wrote a poem calling his ​countrymen​“ideologues with whorish ideologies,” “trained intellectuals with sweaty hands,” and “rectors with muzzles.” None of that got him in trouble.

     What got him in trouble was the dead cat mentioned in the middle of the piece. The Interior Minister, whose last name literally meant “cat,” took it personally. “He felt that he was attacked personally, and he put me in jail,”1 Šalamun later recalled, which caused an international uproar. Freed, Šalamun did the unexpected, refusing to reprint the poem in any of his books. When asked why, he said, “Others suffered much more than I did.”

But this tale doesn’t end there.

     After being released from prison, Šalamun was barred from holding any government job (and in Yugoslavia, most jobs were government jobs). So he walked door-to-door, selling black-market encyclopedias. Once, he knocked on a woman’s door. She said she only read Proust, Kafka, and Šalamun.

“I am Šalamun,” he said.

And critics call his life’s work absurdist.

ഒരു കൃതിയുടെ മൂല്യം കാലം തെളിയിക്കും എന്ന് പറയുന്നത് അമൂർത്തമായ ഒരു സ്റ്റേറ്റ്മെൻ്റ് ആണ്. ഇവിടെ കാലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു കൃതി അതെഴുതിയ കാലം മുതൽ നേരിടുന്ന വായനയെയാണ്. പണിക്കുറ്റമറ്റതാകുക എന്നതാണ് ഒരു കൃതിയുടെ അടിസ്ഥാനപരമായ മേന്മ. വിശകലന ബുദ്ധിയുപയോഗിക്കുന്ന വായനക്കാരെ നേരിടാൻ പര്യാപ്തമാണോ ഒരു കൃതിയെന്ന് ആ കൃതി പുറത്തിറങ്ങിയതിനു പിന്നാലെയുള്ള കാലയളവിൽ ലഭിക്കുന്ന ഈ വിലയിരുത്തലിൽ വ്യക്തമാകും. കഥാപാത്രസൃഷ്ടിയിലും ആഖ്യാനതന്ത്രത്തിലും കലയുടെ യുക്തിയിലും ഈ പോരായ്മകൾ സാമാന്യബോധമുള്ള ഒരാൾക്ക് ആദ്യ വായനയിൽ തന്നെ വെളിപ്പെടും. അടുത്ത വിലയിരുത്തലെന്നത് സാഹിത്യത്തിൻ്റെ മേന്‍മയുമായി ബന്ധപ്പെട്ടതാണ് എന്തുതരം ഭാവുകത്വമാണ് കൃതി മുന്നോട്ടുവെക്കുന്നത്. ഭാഷാപരവും ശൈലീപരവുമായ പ്രത്യേകതകളെന്ത് എന്നെല്ലാം ഇതിൽ വരും. ഇവയെ അതിജീവിക്കുന്ന രചനകൾ പിൽക്കാല വായനക്കാരിലൂടെ 'സാഹിത്യത്തിൻ്റെ നേര്' എന്ന ഗുണം പ്രകടിപ്പിക്കുമ്പോൾ, അത് ഒരു പ്രത്യേക കാലത്തിനപ്പുറവും നിലനിൽക്കാൻ ശേഷിയുള്ള ഒന്നായി മാറും. ഈ പണിയെല്ലാം ചെയ്യുന്നത് മനുഷ്യരാണ്, വായനയിൽ തങ്ങളുടെ ബുദ്ധി ഉപയോഗിക്കാൻ ശീലിച്ച സാധാരണ മനുഷ്യരാണ് ഈ 'കാലം'. ഒരു പ്രത്യേക കാലപരിധിയിൽ ഒതുങ്ങാത്ത വായനക്കാരുടെ കൂട്ടത്തെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം വായനക്കാർ ഇല്ലാത്ത കാലം ഒരിക്കലും മെച്ചപ്പെട്ട കൃതികളെ കണ്ടെടുക്കാൻ പോകുന്നില്ല.

ഫിക്ഷനെഴുത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുതരം സമീപനമുണ്ട്. കഥ ഒരു എഴുത്തായി പരിഗണിക്കുന്നവരും കഥ പറച്ചിലായി മാത്രം കരുതുന്നവരും. ചൊൽകവിതയും അല്ലെങ്കിൽ പെർഫോമിഗ് പോയട്രിയും എഴുത്തുകവിതയും പോലെയുള്ള വ്യത്യാസം ആണിത്. എഴുതുന്നയാളോളമോ അതിലേറെയോ ബ്രില്യന്റും ക്രിയേറ്റീവും ആയ ആളുകളെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ എഴുത്തുരീതി ശീലിക്കുന്നത് നന്നാകും. പറയാൻ മാത്രമുള്ള കഥയൊന്നും ഇല്ലാത്ത ഷെൽ അസ്‌കിൽഡ്സനെ പോലെയുള്ള കഥാകൃത്തുക്കളെ വായിക്കുമ്പോൾ ലഭിക്കുന്ന വികാരബാധയും ചിന്താകുലതയും എഴുത്തുരീതിയുടെ ഗുണത്താൽ ലഭിക്കുന്ന വായനാനുഭവമാണ്. എന്നാൽ അതിലെ കഥ നിങ്ങൾക്ക് മറ്റൊരാളോട് പങ്കുവെക്കാനാകാതെ വന്നേക്കും. പറച്ചിലിൽ പലതും നഷ്ടമാകും എന്നതിനാൽ മാത്രമല്ല വായനാനുഭവം സവിശേഷമായിരിക്കും എന്നതുകൊണ്ട് കൂടിയാണിത്. യോൺ ഫോസ്സെയുടെ എഴുത്തുകളിലും ഈ ഗുണം കണ്ടേക്കാം. ഹാവിയർ മരിയാസും ജോൺ ബാൻവില്ലെയും മാർസൽ പ്രൂസ്റ്റും ഒഴുക്കുള്ളതും നീളമുള്ളതുമായ വാചകങ്ങളെ ഈ വായനാനുഭവം നൽകാനായി ഉപയോഗിച്ചുവെങ്കിൽ ജോൺ മക്ഗ്രെഗരുടെ 'ഇഫ് നോബഡി സ്പീക്സ് ഓഫ് റിമാർകബിൾ തിങ്സ്'-ന്റെ തുടക്കത്തിൽ ഒരു നഗരത്തെ വെളിപ്പെടുത്തുന്നതിനെ സവിശേഷാനുഭവമാക്കി മാറ്റുന്നത് വരിമുറിക്കൽ രീതികൊണ്ട് കൂടിയാണ്. എഴുത്തുകഥ വാമൊഴിയായി നിങ്ങൾക്ക് മറ്റൊരാളോട് ഫലപ്രദമായി പങ്കുവെക്കാൻ സാധിച്ചെന്നു വരില്ല. സിനിമയാക്കാൻ നോക്കിയാൽ എഴുത്തിൽ ലഭ്യമായ ഗുണമെല്ലാം നഷ്ടമായി അത് മറ്റൊരു രൂപത്തിലാകും ലഭ്യമാകുക. ഒരുപക്ഷെ, എന്തുകൊണ്ട് ഓഡിയോ ബുക്കുകളുടെയും സിനിമകളുടെയും വെബ്സീരീസുകളുടെയും കാലത്ത് കഥ അച്ചടിക്കപ്പെടുന്നു എന്നതിനുള്ള മറുപടി നൽകാൻ ഇത്തരം എഴുത്തുകഥകൾക്കേ സാധിക്കുകയുള്ളൂ. എഴുത്തിന്റെ വിശേഷഗുണങ്ങൾ തിരിച്ചറിയാൻ നമുക്കും ഇത്തരം കഥയെഴുത്തുകാരെ ഇനിയും ആവശ്യമുണ്ട്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം

എന്റെ ഭാഷയിലെ എഴുത്തുകാരെ, കവികളെ വിശേഷിച്ചും, എന്റെ സുഹൃത്തുക്കൾ കൂടിയായ ചിലർ വിമർശിക്കുന്നത് പതിവാണ്. ഈ വിമർശനങ്ങളുടെ കാതൽ എന്തെന്ന് തിരിച്ചറിയാനായതുകൊണ്ട് എനിക്കു അവരുടെ വാദങ്ങളെ സാമാന്യബോധത്തെ മുൻനിർത്തി അംഗീകരിക്കാൻ മാത്രമേ സാധിക്കാറുള്ളൂ. അതേസമയം ഈ കവികളുടെ 'നിഷ്കളങ്കത' നേരിട്ടും പലരിലൂടെയും അറിയാൻ ആയതുകൊണ്ട് ഇവരോട് സഹതാപവും തോന്നാറുണ്ട്. ഇക്കാരണത്താൽ മാത്രം എഴുതുകയാണ്. താല്പര്യമുഉള്ളവർക്ക് മുഖവിലയ്ക്കെടുക്കാം.

തന്റെ അറിവിനെയും അനുഭവപരിസരത്തെയും മാത്രം ഗൗനിക്കുന്ന, മറ്റിടങ്ങളിലേക്ക് നോട്ടമെറിയാത്ത എഴുത്തുകാരാണ് മിക്കവാറും വളരെ പരിഹാസ്യമായ രീതിയിൽ വിമർശനം ഏൽക്കേണ്ടി വരുന്നത്. ഇവരുടെ അജ്ഞതയാണ് പലപ്പോഴും ഇത്തരം വിമർശനങ്ങൾക്കുള്ള കാരണമായി മാറുന്നത്. ഒരാളുടെ അജ്ഞത എത്രത്തോളം കൂടുന്നോ അത്രത്തോളം അദ്ദേഹത്തിന് ജീവിതത്തിൽ കൗതുകം, ആശ്ചര്യം പോലെയുള്ള കേവല വികാരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ഇതെല്ലാം എഴുത്തിൽ കൊണ്ടുവന്നാൽ എല്ലാവരും അതേ കേവലതയിൽ അഭിരമിക്കും എന്നു കരുതാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്.

മറ്റൊരു പ്രധാന കാര്യം, നമ്മുടെ ചുറ്റുപാടും ഉണ്ടാകുന്ന മാറ്റങ്ങളെ മൊത്തത്തിൽ ആശങ്കയോട് കൂടി സമീപിക്കുന്ന രീതിയാണ്. കവിതയിൽ ഇതൊരു ഉപരിപ്ലവവും ക്ളീഷെയും ആയ സമീപനമാണ് എന്നുമാത്രമല്ല. ഇതിൽ പ്രകടമായി നിൽക്കുന്നത് സവർണ്ണ മനോഭാവത്തിന്റെ സ്വഭാവമാണ്. നിലനിൽക്കുന്ന വ്യവസ്ഥയിൽ സംതൃപ്തരും അതിന്റെ ആനുകൂല്യങ്ങൾ കൈയ്യാളുകയും ചെയ്യുന്ന മനുഷ്യർക്കാണ് പൊതുവെ ഇത്തരം 'ആശങ്ക' ഉണ്ടാകേണ്ടത്. അരികുവത്കരിക്കപ്പെട്ട/ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ സമീപനം ഏതൊരു മാറ്റത്തെയും അഥവാ മാറ്റത്തിനുള്ള നീക്കത്തെയും 'ഉൾക്കൊണ്ടു'കൊണ്ട് അവയെ വിശകലനം ചെയ്യാനുള്ള ശ്രമമാകും. ഭേദപ്പെട്ട ഒന്നിലേക്കാവുമോ ഇതെന്നാണ് അവരുടെ ആലോചന. നമ്മുടേത് പോലൊരു സമൂഹത്തിൽ മാറ്റത്തോട് ഈ 'ആശങ്ക'യോടുകൂടിയ സമീപനം സവർണ്ണരുടെ 'ട്രോമ'യാണ്. അതാണോ തങ്ങളുടെ എഴുത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്വയം വിലയിരുത്തൽ നടത്തിയാൽ നല്ലത്.

മലയാളിയുടെ ഭാവുകത്വത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം കൊണ്ടുവരണം എന്നതാണ് ഒരു എഴുത്താൾ എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനെ ഫ്യൂഡൽ ഗ്ലോറിഫിക്കേഷനിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. വിപണിയും അക്കാദമിക് മേഖലയും എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാരും ഒന്നും നിങ്ങളുടെ കൂടെ കാണണം എന്നില്ല. പക്ഷെ സ്വന്തം കലാസൃഷ്ടിയിലെ മനുഷ്യപ്പറ്റ് നിങ്ങളുടെ കൂടെ കാണും, പുതിയ ഭാവുകത്വത്തിലേക്കുള്ള ഒരു പാതയും.

മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം'

ഞാൻ വായിച്ച മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം' അതുവരെ വായിച്ച് ആസ്വദിച്ചിരുന്ന തരത്തിലുള്ള സാഹിത്യസൃഷ്ടികളിൽ മിക്കതിലും തൃപ്തി കണ്ടെത്താനുള്ള 'ശേഷി' എൻ്റെയുള്ളിൽ നിന്നും എടുത്തു കളഞ്ഞു എന്നതാണ്. ദസ്തയോവ്കിയും ടോൾസ്റ്റോയും ക്യാമുവും യോസയും ചെഖോവും മുതൽ റെയ്ണ്ട് കാർവറും ഡാഗ് സോൾസ്റ്റഡും ഷെൽ അസ്കിൽഡ്സണും ലിഡിയ ഡേവിസും വരെയുള്ളവരും സാഫോ, ബാഷോ, കവാഫി മുതൽ നാരായണ ഗുരു, ട്രാൻസ്ട്റോമർ, അമിഹായ്, റിറ്റ്സോസ്, ഷിംബോസ്ക, ആൻ കാർസൻ വരെയുള്ളവരും ഈ ദ്രോഹം എന്നോട് ചെയ്തിട്ടുണ്ട്. എൻ്റെ ഉള്ളിലുണ്ടായിട്ടുള്ള ചെടിപ്പുകളെ അതിജീവിക്കാൻ കെൽപ്പുള്ള സാഹിത്യസൃഷ്ടികൾ കണ്ടെത്താനുള്ള എൻ്റെ വായനാന്വേഷണം പലപ്പോഴും പരാജയപ്പെടുന്നു. സഹിഷ്ണുതയില്ലായ്മയായി പോലും പലർക്കുമത് തോന്നിപ്പോകുന്നു. അതിനാൽ ഏതെങ്കിലും ഒരു കൃതി അത്തരത്തിൽ കണ്ടുകിട്ടിയാൽ അതിനോട് അതിയായ സ്നേഹവും തോന്നുന്നു. 

​താനൊരു കവിയാണെന്നു പറഞ്ഞ് തന്നെ പരിചയപ്പെടുത്തുന്ന കവികളെ നമ്മൾ അപൂർവ്വമായേ കാണാറുള്ളൂ. ഇക്കഴിഞ്ഞ ദിവസം ടി.പി. വിനോദിനെ കണ്ടു സംസാരിക്കുമ്പോൾ വിസ്വാവ ഷിംബോസ്ക നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ഇതേപ്പറ്റി സംസാരിച്ചത് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതേ പ്രസംഗത്തിൽ ജോസഫ് ബ്രോഡ്സ്കി താനൊരു കവിയാണെന്ന് പരിചയപ്പെടുത്താറുണ്ടായിരുന്ന കാര്യം ഷിംബോസ്ക ഓർത്തെടുക്കുന്നുണ്ട്. കവിയായതിൻ്റെ പേരിൽ ഏൽക്കേണ്ടിവന്ന കാര്യങ്ങളാകാം ബ്രോഡ്സ്കിയെ തന്നെ കവിയായി പരിചയപ്പെടുത്താൻ പ്രാപ്തനാക്കിയതെന്ന കാര്യം പി. എൻ. ഗോപീകൃഷ്ണനും ഞങ്ങളുടെ സംസാരത്തിൽ കൂട്ടിച്ചേർത്തു. ഒരുപക്ഷെ, കവിയായി ജീവിക്കാൻ ആകുന്നില്ലെന്ന തോന്നലാകാം മികച്ച കവികൾ ആയിരുന്നിട്ടും പലരെയും താനൊരു കവിയാണെന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇക്കാലത്ത് അത്തരത്തിൽ യാതൊരു സങ്കോചവും കൂടാതെ തങ്ങൾ എഴുത്തുകാരൻ ആണെന്നും കവിയാണെന്നും പരിചയപ്പെടുത്തുന്ന മനുഷ്യരെ കാണാം. ഒരാൾ അതായിരിക്കെ താൻ അതാണെന്നു പറയുന്നപോലെയല്ല ഇത്. കവി അഥവാ എഴുത്തുകാരൻ എന്നത് കേവലം അലങ്കാരമായി തങ്ങളുടെ മറ്റു യോഗ്യതകൾക്കൊപ്പം കൂട്ടിച്ചേർക്കാനാണു പലരും ഉപയോഗിക്കുന്നത്. കവിയായി മാത്രം, അതായത് കവിതയെഴുതി മാത്രം, ഒരാൾക്ക് ജീവിക്കാനോ വരുമാനോ കണ്ടെത്താനോ സാധിക്കില്ല എന്നിരിക്കെ, കവി അല്ലെങ്കിൽ എഴുത്തുകാരൻ എന്ന മേൽവിലാസം അലങ്കാരമായി ആളുകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നായി മാറുന്ന വിപണിയിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു മന്ത്രിയ്ക്ക്, അദ്ധ്യാപകന്, ആക്റ്റിവിസ്റ്റിന്, ബിസിനസ്സുകാരന്, ചിത്രകാരന്, സിനിമാക്കാരന്, പാട്ടെഴുത്തുകാരന് തങ്ങളുടെ കർമ്മമണ്ഡലം എന്താണോ അതിലുപരി കവി/എഴുത്തുകാരൻ എന്ന ലേബൽ കൂടി എടുത്തണിഞ്ഞ് ഗമ കാണിക്കേണ്ടി വരുന്നു. ഇതിനായവർ പ്രസിദ്ധീകരണമേഖലകളിലും സാഹിത്യോത്സവങ്ങളിലും സാധ്യമായ എല്ലാവിധ സ്വാധീനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് ഇടം കണ്ടെത്തുന്നു. സാഹിത്യത്തോട് തങ്ങൾക്ക് യതൊരു ഉത്തരവാദിത്വവും ഇല്ലെന്നുപോലും ഇവർ പൊതുവേദികളിൽ പ്രസംഗിക്കുന്നു. അപ്പോഴും എഴുതുന്ന എഴുത്തുകാർ തങ്ങളെ 'എഴുത്തുകാർ' എന്ന് വിളിക്കാനുള്ള ജാള്യതയുമായി തങ്ങൾക്കു ലഭിക്കാത്ത ഇടങ്ങളിലേക്ക് നോക്കുന്നു; ഇവരെ കാണുന്നു. ഈ നടപ്പുകാല അന്തരീക്ഷത്തിൽ എഴുതുന്ന ഓരോ മനുഷ്യനും താൻ എഴുത്താൾ/കവി ആണെന്ന് പറയുമ്പോൾ അതൊരു മുദ്രാവാക്യമായി അനുഭവപ്പെടുന്നു. 

ടി. പി. രാജീവന്റെ 'പുറപ്പെട്ടു പോകുന്ന വാക്ക്' ഈയിടെയാണ് ഞാൻ വായിക്കാനെടുത്തത്. നല്ല പുസ്തകം. രാജീവന്റെ കവിതകൾ ചിലത് എനിക്കു വളരെ പ്രിയമുള്ളവയാണ്. അദ്ദേഹത്തെ നേരിൽ കാണുകയൊന്നുമുണ്ടായില്ല എങ്കിലും ഞങ്ങൾ തമ്മിൽ ഇ-മെയിൽ വഴി ചില കത്തിടപാടുകൾ നടന്നത് ഓർക്കുന്നു. കവിതയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രോജക്റ്റുകളെപ്പറ്റി അറിവുണ്ടായിരുന്ന ധൈര്യത്തിൽ എന്റെ ചില പദ്ധതികൾ പങ്കുവെക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഞങ്ങളുടെ സംസാരം. പിൽക്കാലത്തു അദ്ദേഹത്തിന്റെ മരണശേഷം, എന്റെ സമപ്രായക്കാരിയായ ഒരു യൂറോപ്യൻ കവി, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ചില കവികളെ എനിക്കു പരിചയപ്പെടുത്തുകയുണ്ടായി. അതിൽ ഒരാളുമായി സംസാരിക്കുമ്പോൾ അദ്ദേഹം രാജീവനുമായുണ്ടായ സൗഹൃദത്തെപ്പറ്റിയും രാജീവന്റെ ക്ഷണപ്രകാരം കേരളത്തിൽ വന്നതിനെ പറ്റിയും പറഞ്ഞത് ഓർക്കുന്നു. പൊതുവെ മലയാളം എന്ന ഭാഷയെപ്പറ്റി പോലും വിശദീകരിച്ചു പറയേണ്ടി വരാറുള്ള എനിക്കു ഇക്കാരണം കൊണ്ട് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കവിയെന്ന ഞാൻ വിശ്വസിക്കുന്ന ഒരു കവിയുമായി കുറേക്കൂടി അടുപ്പത്തിൽ സംസാരിക്കാൻ സാധിച്ചു. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ അയച്ചുതരികയും അവ പരിഭാഷ ചെയ്യാനുള്ള അനുമതിയും ലഭിച്ചു. മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രമാണ് കവികൾ ഇത്തരത്തിൽ സംസ്കാരങ്ങൾക്കിടയിലെ പാലം ആകാറുള്ളൂ എന്നിരിക്കെ ഇക്കാര്യം പറയേണ്ടതുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ച് പുറപ്പെട്ടു പോയ വാക്ക് എന്ന പ്രയോഗത്തിന്റെ കനം കൂടുതലായി അനുഭവപ്പെടുന്ന നിമിഷത്തിൽ.

കവിതാപരിഭാഷ

ലക്ഷ്യഭാഷയുടെ സാധ്യതകൾ കാണിച്ചു തരികയും പരിമിതികളെ അതിജീവിക്കാൻ കെൽപ്പുള്ളതാക്കി ആ ഭാഷയെ മാറ്റിയെടുക്കുകയും ചെയ്യുന്നതു വഴിയാണ് പരിഭാഷകൾ ഭാഷയുടെ വളർച്ചയിൽ നിർണ്ണായക സാന്നിധ്യമായി മാറുന്നത്. കവിതാപരിഭാഷ സ്വാതന്ത്ര്യമുള്ള കലയല്ല. ഭാഷയെ എന്തിനും വഴങ്ങുംവിധത്തിൽ സ്വതന്ത്രമാക്കാനുള്ള കലയാണ്. പരിഭാഷ ഓരോ ഭാഷയിലും വിമർശനത്തിൻ്റെ കർമ്മം കൂടി നിർവ്വഹിക്കുന്നുണ്ടെന്ന് പറയുന്നതിൻ്റെ അടിസ്ഥാന കാരണവും മറ്റൊന്നുമല്ല, ഓരോ ഭാഷയിലെയും പുതുമയും ആ ഭാഷയ്ക്ക് സാധ്യമാകുന്ന ശേഷികളും വെളിപ്പെടുത്തിക്കൊണ്ട് ആ ഭാഷയിൽ നിലനിൽക്കുന്ന സാഹിത്യസൃഷ്ടികൾക്ക് പരിഭാഷകൾ വെല്ലുവിളിയുയർത്തും.